കണ്ണൂര്‍ സര്‍വകലാശാലയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക അധ്യാപകര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ വിലക്ക്; അവസരം നിഷേധിച്ചത് പുതിയ അധ്യയന വര്‍ഷത്തിലേക്ക്
നാലുവർഷം പൂർത്തിയാക്കിയ താത്കാലിക അധ്യാപകർക്ക് വീണ്ടും ജോലിക്ക് വിലക്ക്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ നാലുവര്‍ഷം താത്കാലിക അധ്യാപകരായി ജോലിചെയ്തവര്‍ക്ക് വീണ്ടും ജോലിക്ക് അപേക്ഷിക്കാന്‍ വിലക്ക്. പുതിയ അധ്യയനവര്‍ഷത്തിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് അവസരം നിഷേധിച്ചിരിക്കുകയാണ് സര്‍വകലാശാല. അഞ്ചുവര്‍ഷത്തില്‍ കുറയാതെ ജോലിയില്‍ തുടര്‍ന്നവര്‍ക്ക് ഗ്രാറ്റ്വിറ്റി കൊടുക്കേണ്ടിവരുമെന്നും അത് സര്‍വകലാശാലയ്ക്ക് അധിക ബാധ്യതയാകുമെന്നും കണ്ടാണ് നാലുവര്‍ഷം തികയുന്നവരെ ഒഴിവാക്കിയതെന്നാണ് സൂചന.
സര്‍വകലാശാലയിലെ പഠനവകുപ്പുകളിലെയും/സെന്ററുകളിലെയും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ താത്കാലിക അധ്യാപകരെയും ഏപ്രില്‍ 15-ന് സര്‍വകലാശാല പിരിച്ചുവിട്ടിരുന്നു. പിന്നീട് സിന്‍ഡിക്കേറ്റ് യോഗത്തില്‍ അത് നാലുവര്‍ഷം പൂര്‍ത്തിയാക്കിയവരെ പിരിച്ചുവിടാം എന്നാക്കി മാറ്റി. നാലുവര്‍ഷമായ കരാര്‍/ദിവസവേതന അധ്യാപകരെ പിരിച്ചുവിടുന്നതും അല്ലാത്തവര്‍ നാലുവര്‍ഷം തികയുന്നതോടെ പിരിഞ്ഞുപോകേണ്ടതാണെന്നും അറിയിച്ച് മേയ് 28-ന് മറ്റൊരു വിജ്ഞാപനവും കൂടി ഇറക്കി. അന്നേദിവസം തന്നെ ദിവസവേതന തസ്തികയിലേക്ക് പുതിയ വിജ്ഞാപനം ഇറക്കുകയും നാലുവര്‍ഷം ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും അറിയിച്ചു. നാലുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരുവര്‍ഷത്തിനുശേഷം വീണ്ടും ജോലിക്ക് അപേക്ഷിക്കാമെന്നാണ് സര്‍വകലാശാലയുടെ നിലപാട്.
ഇതേ രീതിയില്‍ കുസാറ്റ് 2023-ലിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. യുജിസി റെഗുലേഷന്‍ പ്രകാരം അധ്യാപകനിയമനങ്ങള്‍ക്ക് അനുഭവപരിചയത്തിനാണ് മുന്‍തൂക്കം. കണ്ണൂര്‍ സര്‍വകലാശാലയെടുത്ത നിലപാട് അക്കാദമികവിരുദ്ധവും അപക്വവുമാണെന്ന് സെനറ്റംഗം ഡോ. മുഹമ്മദ് അഷ്ഫാസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. താത്കാലിക നിയമനം ആണെങ്കിലും അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും തുല്യ അവസരം കൊടുക്കുകയും അതില്‍ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം കൊടുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.