തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്പോട്സ് സൈക്കിള്‍ കടത്തിക്കൊണ്ടു പോയ സംഭവം; പോലിസുകാരന് സസ്‌പെന്‍ഷന്‍

തൊണ്ടിമുതൽ കടത്തിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു

Update: 2025-06-04 02:21 GMT

തൊടുപുഴ: പോലീസ് സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്പോട്സ് സൈക്കിള്‍ കടത്തി കൊണ്ടുപോയ സംഭവത്തില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. കാളിയാര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. ജയ്മോനെയാണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വെളിയിലറിയാതെ പോലീസ് സേനയ്ക്കുള്ളില്‍ത്തന്നെ മോഷണവിവരം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം പുറത്തായതും ജയ്‌മോനെ സസ്‌പെന്‍ഡ് ചെയ്തതും.

കാളിയാര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെങ്കിലും കുറച്ചുകാലമായി തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് മോഷണക്കേസില്‍ കുടുങ്ങിയത്. ഒരു കേസില്‍പ്പെട്ട് കോടതിയില്‍നിന്ന് തൊണ്ടിയായി തൊടുപുഴ പോലീസിന് സൂക്ഷിക്കാന്‍ നല്‍കിയ വിലയേറിയ സ്പോട്സ് സൈക്കിളാണ് ജെയ്‌മോന്‍ മോഷ്ടിച്ചത്. കഴിഞ്ഞ മേയ് 18-ന് രാത്രിയാണ് സ്റ്റേഷന്‍വളപ്പില്‍നിന്ന് സൈക്കിള്‍ കാണാതായത്.

സൈക്കിളിന്റെ യഥാര്‍ഥ ഉടമ തിരക്കിവന്നതോടെയാണ് സൈക്കിള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജയ്മോന്‍ ഒരു വാഹനത്തില്‍ സൈക്കിള്‍ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെ ഒരാഴ്ചയ്ക്കുശേഷം സിസിടിവിയില്‍ പതിയാതെ ജയ്മോന്‍ തൊണ്ടിമുതല്‍ തിരികെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നുവെച്ചു. സംഭവം പുറത്തറിയാതെ ഒതുക്കി തീര്‍ക്കുവാന്‍ ശ്രമവും നടത്തി. ജെയ്‌മോനെതിരേ കേസെടുക്കാതെ പോലീസും ഒത്തുകളിച്ചു. കടത്തിക്കൊണ്ടുപോയ സൈക്കിള്‍ ഉദ്യോഗസ്ഥന്‍ തിരികെയെത്തിച്ചതിനാല്‍ നടപടികളൊന്നും വേണ്ടെന്നായിരുന്നു തുടക്കത്തില്‍ തൊടുപുഴയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

പോലീസുകാരനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കൊണ്‍ഗ്രസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോലീസുകാരന്‍ തൊണ്ടിമുതല്‍ കടത്തിയ സംഭവം പോലീസ് ആദ്യം നിഷേധിക്കുകയും, പിന്നീട് പരാതിയില്ലെന്ന പേരില്‍ നിസ്സാരവത്കരിക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.

Tags:    

Similar News