അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണി മരിച്ച സംഭവം; മലപ്പുറത്ത് വനിതാ ഡോക്ടറെ വീട്ടില്‍ കയറി മര്‍ദിച്ചതില്‍ നാലു സ്ത്രീകള്‍ റിമാന്‍ഡില്‍

മലപ്പുറത്ത് വനിതാ ഡോക്ടറെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നാലു സ്ത്രീകൾ റിമാൻഡിൽ

Update: 2026-04-05 15:43 GMT

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ 4 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടന്‍ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടില്‍ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടന്‍ ഷഹര്‍ബാന്‍ (33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നന്‍ ജുമൈല (36) എന്നിവരെയാണ് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സീനിയര്‍ ലേഡി ഗൈനക്കോളജിസ്റ്റ് പെരിന്തല്‍മണ്ണ പഞ്ചമ സ്‌കൂള്‍ റോഡിലുള്ള ഡോ.എ.ടി.സിനിയെ (48) കഴിഞ്ഞ 2 ന് വൈകിട്ടാണ് നാലുപേര്‍ മര്‍ദിച്ചത്. വീട്ടില്‍ രോഗികളെ പരിശോധിക്കുന്ന മുറിയില്‍ വച്ചാണ് ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായികളായ അമ്മിനിക്കാട് വളാംകുളം അയനിക്കുന്ന് അശ്വതി (25), പാതായ്ക്കര മഠത്തില്‍ പള്ള്യാലില്‍ അജിത (37) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു ഗര്‍ഭിണിയെ അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാതശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവമെന്നും പ്രതികളെല്ലാം മരിച്ച സ്ത്രീയുടെ ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News