മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യയ്ക്കായി തിരച്ചില്‍ തുടരുന്നു: ഇരുവരേയും തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം

മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി

Update: 2025-06-03 00:03 GMT

ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളെയാണ് മേഘാലയയിലെ ചിറാപുഞ്ചിയില്‍ നിന്ന് മേയ് 23 മുതല്‍ കാണാതായത്. ഭോപ്പാല്‍ സ്വദേശികളായ രാജാ രഘുവംശിയും ഭാര്യ സോനത്തേയുമാണ് കാണാതായത്. രഘുവംശിയുടെ മൃതദേഹം കിട്ടിയെങ്കിലും സോനത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഡോര്‍ പോലിസ് അറിയിച്ചു.

രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെത്തിയ സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍ സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. അതേസമയം കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കും പ്രാദേശിക ഹോട്ടല്‍ ജീവനക്കാരുടെ ഗൈഡുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് സഹോദരന്‍ ആരോപിച്ചത്.

Tags:    

Similar News