ഇടത് കണ്ണിലെ രോഗത്തിന് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് കുത്തിവെയ്പ്പ് എടുത്തത് വലതു കണ്ണിന്; തലസ്ഥാനത്തെ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്: പരാതി നല്‍കി കുടുംബം

ഇടത് കണ്ണിലെ രോഗത്തിന് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് കുത്തിവെയ്പ്പ് എടുത്തത് വലതു കണ്ണിന്

Update: 2025-06-05 02:23 GMT

തിരുവനന്തപുരം: ഇടതു കണ്ണിലെ നീര്‍ക്കെട്ടിന് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് കുത്തിവയ്‌പെടുത്തത് വലതു കണ്ണില്‍. തലസ്ഥാനത്തെ കണ്ണാശുപത്രി (റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി) യിലാണ് ഗുരതരമായ ചികിത്സാപ്പിഴവ്. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ ബീവി അസൂറ (59)യുടെ കണ്ണിനാണ് മാറി ചികിത്സ നല്‍കിയത്. സംഭവത്തില്‍ അസൂറയുടെ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.എസ്.സുജീഷിനെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

ചികിത്സാപിഴവിന് വഞ്ചിയൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഒരുമാസം മുമ്പാണ് ബീവി അസൂറ കണ്ണിന് മങ്ങല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണാശുപത്രിയിലെത്തിയത്. മങ്ങല്‍ കുറയാതെ വന്നതോടെയാണ് കുത്തിവയ്പ് എടുക്കണമെന്ന് ഡോ. സുജീഷ് കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശിച്ചത്. ആശുപത്രിയിലെത്തിയ അസൂറയെ ചൊവ്വാഴ്ച ഏഴരയോടെ സര്‍ജറി ബ്ലോക്കിലേക്ക് കൊണ്ടുപോയി.

രോഗമില്ലാത്ത കണ്ണില്‍ കുത്തിവയ്പെടുത്തതു മൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏതായാലും ഇടതു കണ്ണിന്റെ പ്രശ്‌നം അതേപടി തുടരുകയാണ്. ഈ മാസം 12ന് വീണ്ടും ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 6000 രൂപയുടെ മരുന്നാണ് കുത്തിവെയ്പ്പ് എടുത്തത്. നിരവധി മെഡിക്കല്‍ ഷോപ്പുകളില്‍ പോയെങ്കിലും മരുന്ന് കിട്ടാതിരുന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരാള്‍ക്ക് 6000 രൂപ കൊടുത്താണ് കുത്തിവയ്പിനുള്ള മരുന്ന് വാങ്ങിയതെന്ന് മകന്‍ മാജിദ് പറഞ്ഞു.

കുത്തിവയ്പിന് മുന്നോടിയായി ഇടതുകണ്ണ് ക്ലീനാക്കി. എന്നാല്‍ കുത്തിവയ്പ് എടുത്തത് വലതു കണ്ണിലും. വാര്‍ഡില്‍ വന്നപ്പോഴാണ് വലത് കണ്ണ് ബാന്‍ഡേജിട്ടിരിക്കുന്നത് മകന്‍ മാജീദിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ നഴ്‌സിനോട് ഈ വിവരം പറഞ്ഞു. അവര്‍ ഡോക്ടറെ അറിയിച്ചു. അതേസമയം വലതു കണ്ണ് ചുവന്ന് ചെങ്കണ്ണ് പോലെ ഇന്‍ഫെക്ഷനായി കണ്ടതിനാലാണ് കുത്തിവയ്‌പെടുത്തതെന്നായിരുന്നു ഡോക്ടറുടെ മറുപടി.

ഇതോടെയാണ് മകന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും വഞ്ചിയൂര്‍ പൊലീസിനും പരാതി നല്‍കിയത്. മരുന്നിന് 6000 രൂപഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരാള്‍ക്ക് 6000 രൂപ കൊടുത്താണ് കുത്തിവയ്പിനുള്ള മരുന്ന് വാങ്ങിയതെന്ന് മകന്‍ മാജിദ് പറഞ്ഞു. എഴുതി നല്‍കിയ റാണിബിസുമാബ് എന്ന മരുന്ന് തേടി നിരവധി മെഡിക്കല്‍ ഷോപ്പുകളില്‍ പോയെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഡോക്ടര്‍ പറഞ്ഞതനുസരിച്ചു ഒരാള്‍ക്ക് ഗൂഗിള്‍ പേയില്‍ പണം നല്‍കിയത്.

Tags:    

Similar News