ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സീത; ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Update: 2025-06-13 12:47 GMT

പീരുമേട്: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടാപ്പുര ഭാഗത്ത് താമസിക്കുന്ന സീത(50) ആണ് മരിച്ചത്. പീരുമേടിന് സമീപം വനത്തിനുള്ളില്‍ വച്ചായിരുന്നു അപകടം. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു സീത.

ജനവാസ മേഖലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ഉള്ളില്‍ അഴുതയാറിന് സമീപം മീന്‍മുട്ടി ഭാഗത്തുവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. സീത, ഭര്‍ത്താവ് വിനു, മക്കളായ ഷാജിമോന്‍, അജിമോന്‍ എന്നിവര്‍ വെള്ളിയാഴ്ച രാവിലെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയത്. ഉള്‍ഭാഗത്തേക്ക് നടന്നു പോകവെ അപ്രതീക്ഷിതമായി ഇവര്‍ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. മഞ്ഞും നേരിയ മഴയും മൂലം ആന നില്‍ക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. ആനയുടെ മുന്നില്‍പ്പെട്ട സീതയെ തുമ്പിക്കൈ കൊണ്ട് ആന അടിക്കുകയായിരുന്നു.

ഭര്‍ത്താവ് വീട്ടില്‍ വിളിച്ചറിയിച്ചിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തെത്തി. ഉടന്‍തന്നെ ആംബുലന്‍സുമായി സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പൊലീസ് എത്തി ഇന്‍വെസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Similar News