എംപിമാരായ രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്‌ട്രേറ്റിന്റെയും വാഹനവും പരിശോധിച്ചു; സംശയാസ്പദമായ സാഹചര്യത്തില്‍ മാത്രമേ സൂക്ഷ്മമായി പരിശോധിക്കൂ; നിലമ്പൂരില്‍ വാഹന പരിശോധന തുടരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

Update: 2025-06-14 05:43 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹനപരിശോധന നടത്തുന്നത് സുതാര്യമായെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍. കടന്നുപോകുന്ന എല്ലാവാഹനങ്ങളും പരിശോധിക്കും. അതില്‍ എംപിയെന്നോ എംഎല്‍എയെന്നോ ഒന്നും വ്യത്യാസമില്ല. ജനപ്രതിനിധികളാണന്ന് തിരിച്ചറിഞ്ഞാല്‍ പരിശോധന ഒഴിവാക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജില്ലാ അതിര്‍ത്തിയായ വടപുറത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച പരിശോധന വോട്ടെടുപ്പ് ദിവസംവരെ തുടരും. ശനി രാവിലെ എംപിമാരായ കെ രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്‌ട്രേറ്റിന്റെയും വാഹനവും പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍മാത്രമേ സൂക്ഷ്മമായി പരിശോധിക്കൂ. സാധാരണഗതിയില്‍ വാഹനം തുറന്ന് കൃത്യമായ പരിശോധന നടത്തും. ഏതെങ്കിലും വാഹനം പരിശോധിക്കാതെ പോയാല്‍ തങ്ങളാണ് ചോദ്യംചെയ്യപ്പെടുകയെന്നും ഉദ്യോസ്ഥര്‍ വ്യക്തമാക്കി. നിലമ്പൂര്‍ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ എംപിയും എംഎല്‍എയും അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Similar News