കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ; അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; പരസ്പരം പഴിചാരി ജില്ലാ പഞ്ചായത്തും കണ്ണൂര്‍ കോര്‍പറേഷനും

കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ

Update: 2025-06-18 16:00 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു. കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മെയ് 31 ന് കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്ത് വച്ചാണ് കുട്ടിയെ തെരുവുനായ കടിച്ചത്.

വലത് കണ്ണിനും ഇടത് കാലിലും ആണ് കടിയേറ്റത്. തമിഴ്‌നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തെരുവ് നായയുടെ കടിയേറ്റ ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പേവിഷബാധയുടെ കുത്തിവയ്‌പ്പെടുത്തതായി രക്ഷിതാക്കള്‍ പറയുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 75 പേര്‍ക്കാണ് കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ കടിയേറ്റത്. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി എ.കെ.ജി സ്മാരക സഹകരണ ആശുപത്രി എന്നിവടങ്ങളില്‍ ചികിത്സയിലാണ്.

തെരുവുനായകളുടെ ആക്രമണം കാരണം കണ്ണൂര്‍ നഗരത്തിലെത്തുന്നവര്‍ ഭീതിയിലാണ്. ഇതിനിടെയാണ് കുട്ടിക്ക് പേവിഷബാധയേറ്റത്. കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ കോര്‍പറേഷന്‍ പിടികൂടാന്‍ തുടങ്ങിയിട്ടുണ്ട്. തെരുവ് നായകളെ പിടികൂടി വന്ധീകരിക്കേണ്ടത് ജില്ലാ പഞ്ചായത്തിന്റെ കര്‍ത്തവ്യമാണെന്നാണ് കോര്‍പറേഷന്‍ മേയറുടെ വാദം.

ഇതിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രത്‌നകുമാരി രംഗത്തുവന്നു. തെരുവുനായ ശല്യം പരിഹരിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ഉണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. തെരുവുനായ ശല്യം പരിഹരിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ഉണ്ടാക്കുകയാണ് കുറേക്കൂടി സ്വീകാര്യമായ മാര്‍ഗമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ നിരവധി ആളുകള്‍ തെരുവുനായയുടെ ആക്രമണത്തിനിരയായ സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. തെരുവ് നായ്ക്കളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആവില്ല. കാരണം അവയെ കൊല്ലാന്‍ പറ്റാത്തതാണ് നിലവിലെ കേന്ദ്ര നിയമം. എന്നാല്‍ പരമാവധി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുക എന്നത് കോര്‍പ്പറേഷന്‍ മുഖേന സാധിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എത്രയും വേഗം എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കണം.

2004-2025 വര്‍ഷത്തെ പദ്ധതി അവലോകന ഘട്ടത്തില്‍ എബിസി കേന്ദ്രം ആരംഭിക്കണമെന്ന് കോര്‍പ്പറേഷനോട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. എബിസി നടത്തിപ്പില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാല്‍ ഹൈകോടതിയെ സമീപിക്കാന്‍ പ്രാദേശിക സര്‍ക്കാരിന് സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തെരുവുനായ ശല്യം തടയാന്‍ അവയെ വന്ധ്യംകരണം (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍-എബിസി) ചെയ്യാനുള്ള ഉത്തരവാദിത്വം മാത്രമാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരമാവധി വന്ധ്യംകരണം നടത്താന്‍ ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങിയതെന്നും അവര്‍ പറഞ്ഞു.

എബിസി കേന്ദ്രങ്ങള്‍ കൊണ്ട് പൂര്‍ണമായി തെരുവുനായ ശല്യം പരിഹരിക്കാന്‍ സാധിക്കില്ല. തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രത്യേക കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം തദ്ദേശസ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ നായ്ക്കളെ കാണിച്ചു കൊടുത്താല്‍ മാത്രമേ അവയെ പിടികൂടാന്‍ സാധിക്കുകയുള്ളൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തെരുവുനായ ആക്രമണത്തിനുള്ള ശാശ്വത പരിഹാരത്തിന് കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പറഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ കെ.വി മുകുന്ദന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസന്‍ ജോണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Tags:    

Similar News