അന്തേവാസിയെ കൊലപ്പെടുത്തി ക്ഷേത്രതാഴികക്കുടം കവര്‍ന്ന കേസില്‍ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി മുങ്ങി നടന്നു; കല്ലൂപ്പാറ ക്ഷേത്രക്കവര്‍ച്ച കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂര്‍ പോലീസ്

അന്തേവാസിയെ കൊലപ്പെടുത്തി ക്ഷേത്രതാഴികക്കുടം കവര്‍ന്ന കേസില്‍ അറസ്റ്റിലായി

Update: 2025-06-24 15:45 GMT

മല്ലപ്പള്ളി: കല്ലുപ്പാറ ഭഗവതി ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി താഴികക്കുടം കവര്‍ച്ച ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വന്ന രണ്ടാം പ്രതി പിടിയിലായി. തമിഴ്നാട് കന്യാകുമാരി തിരുവേട്ടാര്‍ താലൂക്കില്‍ കുലശേഖരം ചെരപ്പാലൂര്‍ മണലില്‍വിള വിളയവീട്ടുവിള പുത്തന്‍ വീട്ടില്‍ കൊട്ട എന്നും രഞ്ജിത്ത് എന്നും വിളിക്കുന്ന അയ്യപ്പന്‍ (40)ആണ് കീഴ്വായ്പ്പൂര്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്. 2012 ജൂലൈ 4 ന് പുലര്‍ച്ചെ രണ്ടിനും നാലിനും ഇടെയിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരപിള്ളയെയും അന്തേവാസിയായ ഗോപാലപിള്ളയെയും മര്‍ദ്ദിച്ചവശരാക്കി. തുടര്‍ന്ന് ഇരുവരെയും ബലംപ്രയോഗിച്ച് അമ്പലത്തില്‍ നിന്നും പുറത്തു കൊണ്ടുപോയി സമീപമുള്ള കനാലിന് താഴെയുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ കയറും തുണിയും ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.

ഗോപാലപിള്ള കൊല്ലപ്പെട്ടു, ശ്രീകോവിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന 20 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണം അടങ്ങിയതും 5 ലക്ഷം രൂപ വിലവരുന്നതുമായ താഴികക്കുടം പ്രതികള്‍ കവര്‍ന്നു രക്ഷപ്പെട്ടു എന്നതായിരുന്നു കേസ്. അഞ്ചുപ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ എല്ലാവരും അറസ്റ്റിലായിരുന്നു. ജയിലില്‍ കഴിയുകയും, പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയശേഷം ഒളിവില്‍ പോകുകയുമായിരുന്നു ഇയാള്‍.

കിഴ്വായ്പൂര് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രകാശ്, എസ് സി പി ഓമാരായ ഷമീര്‍, ശരത് എന്നിവരുടെ സംഘം തമിഴ്നാട്ടിലും മറ്റും മുങ്ങിനടന്ന പ്രതിയെ ദിവസങ്ങളോളം തമ്പടിച്ച് നടത്തിയ അതിവിദഗ്ദ്ധമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.


Tags:    

Similar News