മുന്‍വിരോധം: അയല്‍വീട്ടില്‍ കയറി ആക്രമണം: അയല്‍ക്കാരന്‍ കഴിഞ്ഞു കൊണ്ടിരുന്ന ഭക്ഷണം വലിച്ചെറിഞ്ഞ ശേഷം ക്രൂരമര്‍ദനം:; രണ്ടു പേര്‍ അറസ്റ്റില്‍

അയല്‍വീട്ടില്‍ കയറി ആക്രമണം

Update: 2025-06-27 17:30 GMT

അടൂര്‍: മുന്‍വിരോധത്താല്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് നെല്ലിമുകള്‍ ശ്രീനഗര്‍ വിനോദ് ഭവനം വീട്ടില്‍ അജിത്ത് (37), പള്ളിക്കല്‍ തെങ്ങമം തോട്ടമുക്ക് മോഹനവിലാസം ശ്രീജിത്ത് (34) എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 5ന് രാവിലെ 10. 30 ന് കടമ്പനാട് നോര്‍ത്ത് ചക്കുത്തറയില്‍ മഹേന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ മുന്‍വിരോധം കാരണം അസഭ്യം വിളിച്ചുകൊണ്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. അയല്‍വാസികളായ പ്രതികള്‍ മഹേന്ദ്രനുമായി വിരോധത്തില്‍ കഴിഞ്ഞുവരികയാണ്.ഇരുവരും ചേര്‍ന്ന് പിടിച്ചു തള്ളി താഴെ ഇടുകയും നെഞ്ചത്ത് അടിക്കുകയും ചെയ്തു.പിന്നീട്, അജിത്ത് വലത് ചെവിക്ക് മര്‍ദ്ദിക്കുകയും ശ്രീജിത്ത് കമ്പ് കൊണ്ട് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലെ സിസിടിവി ക്യാമറയും മോണിറ്ററും അടിച്ചു പൊട്ടിച്ചതുവഴി 60,000 രൂപയുടെ നഷ്ടം സംഭവിപ്പിക്കുകയും ചെയ്തു. മഹേന്ദ്രന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി, വകതുകയ്യില്‍ പ്ലാസ്റ്ററിട്ടു. ഇയാള്‍ക്കു ദേഹമാസകാലം പ്രതികളില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു.

ജൂണ്‍ ഒന്നിനാണ് മഹേന്ദ്രന്‍ ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. രാവിലെ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എത്തിയ പ്രതികള്‍, അസഭ്യം വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങാന്‍ വെല്ലുവിളിച്ചു.

പുറത്തിറങ്ങാതിരുന്നപ്പോള്‍ തിരിച്ചുപോയ പ്രതികള്‍ വീണ്ടും വരികയും, വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് ആഹാര സാധനങ്ങള്‍ വലിച്ചെറിഞ്ഞശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിന് മൊഴിനല്‍കി. നിലവിളിച്ചപ്പോള്‍ മര്‍ദ്ദനം നിര്‍ത്തിയ പ്രതികള്‍ സിസിടിവിയും മറ്റും നശിപ്പിച്ചശേഷം ഇറങ്ങിപ്പോയി. ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതികളെ നെല്ലിമുകളില്‍ നിന്നും പിടികൂടി. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. അന്വേഷണ സംഘത്തില്‍ എസ് സി പി ഓമാരായ അമല്‍,സുനില്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News