ഓട്ടോയില്‍ കയറിയ യുവതിയേയും മകളേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അമ്മയും കുട്ടിയും ചാടി രക്ഷപ്പെട്ടു; സംഭവം അന്വേഷിക്കാനെത്തിയ പോലിസുകാര്‍ക്ക് നേരെയും ആക്രമണം

ഓട്ടോയില്‍ കയറിയ യുവതിയേയും മകളേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അമ്മയും കുട്ടിയും ചാടി രക്ഷപ്പെട്ടു

Update: 2025-07-04 03:39 GMT

വടകര: ഓട്ടോയില്‍ കയറിയ യുവതിയെയും മൂന്ന് വയസ്സുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തലശ്ശേരി ചമ്പാട് പറമ്പത്ത് സജീഷ് കുമാറാണ് (40) പ്രതി. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേല്‍പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഇയാള്‍ യുവതിയേയും കുട്ടിയേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

വില്യാപ്പള്ളിയില്‍ നിന്നു വടകരയിലേക്ക് പോകാന്‍ സജീഷിന്റെ ഓട്ടോയില്‍ കയറിയതായിരുന്നു ഇരുപത്തിയെട്ടുകാരിയും കുട്ടിയും. റോഡില്‍ ഗതാഗത തടസമുണ്ടെന്നു പറഞ്ഞ് ഓട്ടോ മറ്റൊരു ദിശയിലേക്ക് തിരിച്ചു. പേടിച്ചു പോയ യുവതി അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചു വിവരം പറഞ്ഞു. ആയഞ്ചേരി റൂട്ടിലേക്ക് പോയ ഓട്ടോയില്‍ നിന്ന് അമ്മയും കുട്ടിയും ചാടി രക്ഷപ്പെടുകയായിരുന്നു.

പൊലീസില്‍ പരാതിപ്പെട്ട യുവതി ഓട്ടോയുടെ നമ്പറും കൈമാറി. തുടര്‍ന്നു പ്രതിയുടെ വിലാസം മനസിലാക്കി വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്. എസ്‌ഐ എം.കെ.രഞ്ജിത്ത്, എഎസ്‌ഐ എ.ഗണേശന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗണേശനെ കടിച്ചു പരുക്കേല്‍പിച്ച പ്രതി രഞ്ജിത്തിന്റെ കണ്ണിന് ഇടിക്കുകയായിരുന്നു. സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതിയെ വിലങ്ങു വച്ചാണ് സ്റ്റേഷനില്‍ കൊണ്ടു വന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News