അഴീക്കോട് മുനക്കല്‍ മുസിരിസ് ബീച്ചില്‍ ഡോള്‍ഫിന്റെ ജഡം കരയ്ക്കടിഞ്ഞു; കപ്പലപകടങ്ങളാണ് ഡോള്‍ഫിനുകളുടെ ജീവനെടുക്കുന്നതെന്ന് ആക്ഷേപം

അഴീക്കോട് മുനക്കല്‍ മുസിരിസ് ബീച്ചില്‍ ഡോള്‍ഫിന്റെ ജഡം കരയ്ക്കടിഞ്ഞു

Update: 2025-07-12 10:00 GMT

തൃശൂര്‍: അഴീക്കോട് മുനക്കല്‍ മുസിരിസ് ബീച്ചില്‍ ഡോള്‍ഫിന്റെയും പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ഡോള്‍ഫിന്‍ കുഞ്ഞിന്റെയും ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയാണ് ഗര്‍ഭിണിയായ ഡോള്‍ഫിന്റെ ജഡം കരയ്ക്കടിഞ്ഞത്. ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് ഡോള്‍ഫിന്റെ ജഡം ഇവിടെ കരയ്ക്കടിയുന്നത്. മുസിരിസ് ബീച്ച് അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

ഈയിടെയുണ്ടായ കപ്പലപകടങ്ങളാണ് ഡോള്‍ഫിനുകളുടെ ജീവനെടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊല്ലം അഴീക്കല്‍ തീരത്ത് ഡോള്‍ഫിന്റെ ജഡം അടിഞ്ഞിരുന്നു. അഴീക്കല്‍ ഹാര്‍ബറിന് സമീപത്താണ് ജഡം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.

നേരത്തെ ആറാട്ടുപുഴ തറയില്‍ കടവിന് സമീപം കണ്ടെയ്നര്‍ അടിഞ്ഞ ഭാഗത്ത് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. കണ്ടെയ്‌നര്‍ അടിഞ്ഞ തറയില്‍ക്കടവില്‍ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടന്‍ നഗറിനു സമീപമാണ് ഡോള്‍ഫിന്റെ ജഡം കണ്ടത്. ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോള്‍ഫിന്റെ ജഡം കണ്ടത്.

Similar News