ഇരിട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗുണ്ടാ ആക്രമണം; സി പി എം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

ഇരിട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗുണ്ടാ ആക്രമണം

Update: 2025-07-15 16:11 GMT

കണ്ണൂര്‍ : വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രദേശവാസികള്‍ക്കെതിരെ ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ റിമാന്‍ഡില്‍. മലയോര പ്രദേശമായ ഇരിട്ടി എടക്കാനം റിവര്‍വ്യൂ പോയിന്റില്‍ പ്രദേശവാസികളെ ആക്രമിച്ച സംഭവത്തിലാണ് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്.

സിപിഎം കാക്കയങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗം പാലപ്പുഴ സ്വദേശി എ രഞ്ജിത്ത്,അക്ഷയ് എന്നിവരെയാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. പിടികൂടിയ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി പൊലീസ് പറഞ്ഞു. അക്ഷയ് നിരവധി കേസുകളിലെ പ്രതിയാണ്. കൂത്തുപറമ്പിലെ കുഴല്‍പ്പണക്കേസ്, നാടന്‍ തോക്ക് കൈവശം വെച്ചതു ഉള്‍പ്പെടെയുള്ള കേസുകളും പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്.

കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് മൂന്ന് വാഹനങ്ങളില്‍ മാരകായുധവുമായി എത്തിയ പ്രതികള്‍ പ്രദേശവാസികള്‍ക്കെതിരെ വ്യാപകമായ അക്രമം നടത്തിയത്. പ്രദേശവാസികളായ അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.

എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ദീപ് ചന്ദുള്‍പ്പെടെ 15 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ 13 പേര്‍ ഒളിവിലാണ്. ഇവര്‍ സഞ്ചരിച്ച കാറുകളിലൊന്ന് എടക്കാനംപുഴയോരത്ത് മറിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുപൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ സംഭവ ദിവസം വൈകിട്ട് നാലു മണിക്ക് ഇവിടെയെത്തിയ സംഘം സ്ഥലത്തുണ്ടായ മറ്റു ചിലരുമായി വാക്കേറ്റവും കൈയ്യാങ്കളിയും നടന്നിരുന്നു.

ഇതിനു ശേഷാണ് മൂന്ന് മണിക്കൂറിന് ശേഷം ഇവര്‍ ഇന്നോവ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളില്‍ മാരക ആയുധങ്ങളുമായെത്തി വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. കേസിലെ മറ്റു 13 പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇരിട്ടി പൊലിസ് അറിയിച്ചു. പ്രതികള്‍ പ്രദേശവാസികളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ രണ്ടു പേരെ പൊലിസ് പിടികൂടുകയായിരുന്നു.ക്വ ട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    

Similar News