പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ മൊബൈല്‍ ഫോണ്‍ തിരയാന്‍ ഇറങ്ങി; 44കാരന്‍ മുങ്ങി മരിച്ചു

പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ മൊബൈല്‍ ഫോണ്‍ തിരയാന്‍ ഇറങ്ങി; 44കാരന്‍ മുങ്ങി മരിച്ചു

Update: 2025-07-24 15:54 GMT

തിരുവല്ല: പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ മൊബൈല്‍ ഫോണ്‍ തിരയാന്‍ ഇറങ്ങിയ 44കാരന്‍ മുങ്ങി മരിച്ചു. തിരുവല്ല നെടുമ്പ്രം കല്ലുങ്കല്‍ വടക്കേതില്‍ വീട്ടില്‍ ഷാജി പാപ്പന്‍ ആണ് മരിച്ചത്. ചക്ക ഇടുന്നതിനായി വള്ളത്തില്‍ സുഹൃത്ത് വിനോദിനൊപ്പം പോയതായിരുന്നു ഷാജി. വള്ളത്തില്‍ നിന്ന് ചക്ക ഇടുന്നതിനിടെ മൊബൈല്‍ ഫോണ്‍ വെള്ളക്കെട്ടില്‍ വീണു. ഇത് മുങ്ങി എടുക്കാന്‍ ചാടിയ ഷാജിയെ കാണാതാവുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിശമനസേന അംഗങ്ങള്‍ ചേര്‍ന്ന് അഞ്ചരയോടെ മൃതദേഹം അടിത്തട്ടില്‍ നിന്നും മുങ്ങിയെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവല്ല അഗ്‌നിശമനസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.എസ്. അജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ സതീഷ് കുമാര്‍, ഉദ്യോഗസ്ഥരായ ജയന്‍ മാത്യു, രഞ്ജിത് കുമാര്‍, അനില്‍കുമാര്‍, ശ്രീദാസ്, ഷിബിന്‍ രാജ്, മുകേഷ് എന്നിവരുടെ സംഘമാണ് തിരച്ചില്‍ നടത്തിയത്.

Similar News