വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു; കുസാറ്റ് കളമശ്ശേരി ക്യാമ്പസ് താല്‍ക്കാലികമായി അടച്ചു; ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും നിര്‍ദേശം

എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു; കുസാറ്റ് കളമശ്ശേരി ക്യാമ്പസ് താല്‍ക്കാലികമായി അടച്ചു

Update: 2025-07-31 14:44 GMT

കളമശ്ശേരി: വിദ്യാര്‍ഥികള്‍ക്ക് പകര്‍ച്ചവ്യാധി സ്ഥിരികരിച്ചതിനെ തുടര്‍ന്ന് കൊച്ചിന്‍ യുണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കളമശ്ശേരി ക്യാമ്പസ് താല്‍ക്കാലികമായി അടച്ചു. ഒന്നാം തിയ്യതി മുതല്‍ പഠനം ഓണ്‍ലൈനായിരിക്കും. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വിദ്യാര്‍ഥികള്‍ക്ക് ചിക്കന്‍പോക്‌സും എച്ച്1എന്‍1ഉം ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

5-ാം തീയതി മുതല്‍ ഭാഗീകമായി ഓരോ ഡിപ്പാര്‍ട്‌മെന്റുകളും തുറന്നു പ്രവര്‍ത്തിക്കും ശേഷം ക്യാമ്പസിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കുക. ക്യാമ്പസിലുള്ള വിദേശ വിദ്യാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റലില്‍ തുടരാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് പോകണമെന്നാണ് നിര്‍ദേശം. എസ്എല്‍എസ് ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്കാണ് H1N1 സ്ഥിരീകരിച്ചിരിക്കുന്നത്.

എന്താണ് എച്ച്1 എന്‍1

സൈ്വന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സ എന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. ഞചഅ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

ലക്ഷണങ്ങള്‍

സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കാനും ഇടയുണ്ട്.

ചികിത്സാരീതികള്‍

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിനും വൈറസിനെതിരെയും മരുന്നുകള്‍ കഴിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കാം.

പ്രതിരോധ നടപടികള്‍

1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക.

2. ജലദോഷപ്പനിയുണ്ടെങ്കില്‍ വീട്ടില്‍ വിശ്രമിക്കുക.

3. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക.

4. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എന്‍1 പനിയും തടയാന്‍ സഹായിക്കും.

5. പോഷകാഹാരങ്ങള്‍ കഴിക്കുക, ചൂടുള്ള പാനീയങ്ങള്‍ കുടിക്കുക.

6. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, മറ്റു ദീര്‍ഘകാല രോഗമുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

Similar News