സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 45 കാരനായ ബത്തേരി സ്വദേശിക്ക്; കോഴിക്കോട്ട് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Update: 2025-08-23 18:16 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി.

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 47-കാരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ കോഴിക്കോട്ട് ഏഴ് വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒന്‍പത് വയസ്സുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മൂന്നുപേര്‍ക്കും വീടിന് സമീപത്തെ കുളത്തില്‍ നിന്നാണ് അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്നു.

ബുധനാഴ്ച മലപ്പുറം ചേളാരി സ്വദേശിനിയായ 11 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കടുത്ത പനിയെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News