കൊച്ചിയിലെ ഗതാഗതക്കുരുക്ക്; തിരക്കേറിയ സമയങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്യണം; പൊലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

Update: 2025-08-28 11:27 GMT

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തിരക്കേറിയ സമയങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്യാനാണ് നിര്‍ദേശം. രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്‌നല്‍ ഓഫ് ചെയ്യാനാണ് നിര്‍ദേശം. ബാനര്‍ജി റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, സ്വകാര്യ ബസുകളുടെ സമയക്രമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 15 ദിവസത്തിനകം യോഗം ചേരണമെന്ന് ആഗസ്റ്റ് എട്ടിന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല . ഇത് മനപ്പൂര്‍വമായ കോടതിയലക്ഷ്യമാണെന്ന് കോടതി വിമര്‍ശിച്ചു. സെപ്റ്റംബര്‍ 29ന് യോഗം തീരുമാനിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സെപ്റ്റംബര്‍ 10നകം യോഗം ചേരണമെന്നും ഇല്ലെങ്കില്‍ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ ആവശ്യപ്പെട്ടു.

Similar News