കൊച്ചി-അബുദാബി വിമാനം രണ്ടുമണിക്കൂര്‍ നേരത്തെ പറക്കലിനു ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കി; സ്ഥിരീകരിച്ച് ഫ്‌ളൈറ്റ് റഡാറും

Update: 2025-09-06 07:05 GMT

കൊച്ചി: അബുദാബിയിലേക്കുള്ള നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനം രണ്ടുമണിക്കൂര്‍ നേരത്തെ പറക്കലിനു ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്. വിമാനത്തില്‍ 180 ലേറെ യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.

രണ്ടുമണിക്കൂറിലേറെ നേരം സഞ്ചരിച്ച ശേഷമാണ് വിമാനം രാത്രി 1:44 ന് കൊച്ചിയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്. സംഭവത്തെകുറിച്ച് ഇതുവരെ വിമാനക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കി നല്‍കി. ഈ വിമാനം 3:30 ഓടെ അബുദാബിയിലേക്ക് യാത്ര തിരിച്ചു.

സേവനസമയം പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ പകരമുള്ള വിമാനത്തിലെ സേവനത്തിനായി മറ്റൊരു ക്രൂവാണ് പോയത്. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ വിമാനം പാതിവഴിയില്‍ യാത്ര റദ്ദാക്കി മടങ്ങിയതായി ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ്റഡാര്‍ 24 സ്ഥിരീകരിച്ചിട്ടുണ്ട്.

Similar News