കാറിന്റെ എസി തകരാര്‍ പരിഹരിക്കുന്നതിനിടെ ലഭിച്ചത് രണ്ടര പവന്‍; ഉടമയ്ക്ക് തിരികെ നല്‍കി വര്‍ക്ഷോപ്പ് ജീവനക്കാരന്‍: തിരികെ കിട്ടിയത് ഏഴു വര്‍ഷം മുമ്പ് നഷ്ടമായ ആഭരണം
നന്നാക്കുന്നതിനിടെ കാറിനുള്ളിൽ രണ്ടരപ്പവൻ
കൊപ്പം: കാറിന്റെ എയര്‍കണ്ടീഷന്‍ തകരാര്‍ പരിഹരിക്കുതിനിടെ ലഭിച്ച രണ്ടരപ്പവന്‍ സ്വര്‍ണാഭരണം കാര്‍ ഉടമയ്ക്ക് തിരിച്ച് നല്‍കി വര്‍ക്ഷോപ്പ് ജീവനക്കാരന്‍. ഏഴു വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ സ്വര്‍ണമാണ് ഉടമയ്ക്ക് തിരികെ ലഭിച്ചത്. കൊപ്പം പട്ടാമ്പി റോഡിലെ കാര്‍ എസി വര്‍ക്ക് ഷോപ്പിലെ ഷഹീറാണ് സത്യസന്ധത കൊണ്ട് പൊന്നിനേക്കാള്‍ തിളങ്ങിയത്.
കാറുടമ നെല്ലായ സ്വദേശി മന്‍സൂര്‍ ഇമ്പാനുവിന്റെ സഹോദരിയുടെ കൈയില്‍നിന്നും നഷ്ടമായ ആഭരണമാണ് തിരികെ ലഭിച്ചത്. ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ സ്വര്‍ണമാണ് ഏഴു വര്‍ഷത്തിന് ശേഷം തിരികെ കിട്ടിയത്. നെല്ലായ വേരങ്കില്‍ മന്‍സൂര്‍ ഇമ്പാനു ചൊവ്വാഴ്ചയാണ് കൊപ്പത്തെ വര്‍ക്ഷോപ്പില്‍ വാഹനമെത്തിച്ചത്.
കാറിന്റെ ഗിയര്‍ കണ്‍സോള്‍ ശരിയാക്കുന്നതിനിടെയാണ് സ്വര്‍ണ കൈച്ചെയിന്‍ കണ്ടത്. ഉടന്‍തന്നെ മന്‍സൂറിനെ വിളിച്ച് ഷഹീര്‍ വിവരമറിയിക്കുകയായിരുന്നു. മന്‍സൂര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഏഴുവര്‍ഷം മുന്‍പ് സഹോദരി സെമീറയുടെ കാണാതായ ആഭരണമാണ് ഇതെന്ന് മനസ്സിലായത്.