പോലീസ് അതിക്രമത്തില്‍ പ്രതിഷേധം; നിയമസഭയിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിനുനേരെ കമ്പും കല്ലും വലിച്ചെറിഞ്ഞു; ജലപീരങ്കി പ്രയോഗിച്ചു

Update: 2025-09-18 10:38 GMT

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും കല്ലുമെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്. പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുള്‍പ്പെടെ സമരക്കാര്‍ തകര്‍ത്തു.

വലിയ പ്രതിഷേധമുണ്ടാകുമെന്ന് കണക്കാക്കി രണ്ട് വാഹനങ്ങളില്‍് നിന്നാണ് ജലപീരങ്കി പ്രയോഗം നടത്തിയത്. അതേ സമയം പ്രവര്‍ത്തകര്‍ വീണ്ടും പൊലീസിനും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയാണ് ചെയ്തത്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധമാര്‍ച്ചിന്റെ മുന്‍നിരയിലുണ്ടായിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ 17 തവണയില്‍ കൂടുതല്‍ ജലപീരങ്കി പ്രയോഗമാണ് പൊലീസ് നടത്തിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസിനു നേരെ അസഭ്യവര്‍ഷവും പ്രതിഷേധക്കാര്‍ നടത്തി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി.

അപ്രതീക്ഷിതമായിട്ടായിരുന്നു കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് എത്തിയത്. രണ്ട് വാഹനങ്ങളിലായിട്ടായിരുന്നു എത്തിയത്. സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധം നടക്കുമെന്ന വിവരം പോലീസിന് ലഭിച്ചിരുന്നില്ലെന്നാണ് വിവരം. നേരത്തെ നിയമസഭയ്ക്ക് മുമ്പിലായിരുന്നു പ്രതിഷേധം നടന്നിരുന്നത്. ഇതിന് പിന്നാലെയാണ് സമരക്കാര്‍ പ്രതിഷേധവുമായി എംജി റോഡിലേക്ക് എത്തിയത്.

Similar News