മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയില്‍: റഷീദ് മുന്‍പും തട്ടിപ്പു കേസുകളില്‍ ജയിലില്‍ കഴിഞ്ഞയാള്‍

മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയില്‍

Update: 2025-09-27 01:41 GMT

മലപ്പുറം: മുക്കു പണ്ടം പണയം വെച്ച് പൊന്നാനി സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ പോലിസ് പിടികൂടി. കടവനാട് പാലക്ക വളപ്പില്‍ റഷിദാണ് (36) ആണ് പിടിയിലായത്. മാറഞ്ചേരി പുറങ്ങില്‍ ബന്ധുവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ കഴിയൂന്നതിനിടെയാണ് പൊന്നാനി പൊലീസ് റഷീദിനെ അറസ്റ്റ് ചെയ്തത്.

മുക്കുപണ്ടം പണയം വെച്ച കടവനാട് സ്വദേശി പ്രവീണിന് മുക്കുപണ്ടം ഏര്‍പ്പെടുത്തി നല്‍കിയയാളാണ് റഷീദ്. മുക്കുപണ്ട കേസില്‍ പ്രവീണിനെ അറസ്റ്റ് ചെയ്‌തെന്ന വിവരം മനസിലാക്കിയ റഷീദ്, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്. മുന്‍പും ഇയാള്‍ തട്ടിപ്പു കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

2023, 24 വര്‍ഷങ്ങളില്‍ രണ്ട് തവണ തട്ടിപ്പ് നടത്തിയതിന് പൊന്നാനി പൊലീസ് പിടികൂടിയ റഷീദ്, എട്ട് മാസം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു. ഒരു മാസം മുമ്പ് ആണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ശേഷമാണ് പൊന്നാനിയിലെ പുതിയ തട്ടിപ്പിന് പിടിയിലാകുന്നത്. പുരാവസ്തു വില്‍ക്കാനുണ്ട് എന്ന് കാണിച്ച് 2016 ല്‍ 20 ലക്ഷത്തോളം രൂപ തട്ടിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് അഷറഫ്, ജുനിയര്‍ എസ് ഐ നിതിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, എസ് പ്രശാന്ത് കുമാര്‍, വിപിന്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ ടിജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News