സ്വഭാവദൂഷ്യത്തിന് നടപടി; രണ്ട് കീഴ്ക്കോടതി ജഡ്ജിമാരെ ബോംബെ ഹൈക്കോടതി പിരിച്ചുവിട്ടു

Update: 2025-10-05 08:52 GMT

മുംബൈ: സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടിയെടുത്ത് ബോംബെ ഹൈക്കോടതി. രണ്ട് കീഴ്ക്കോടതി ജഡ്ജിമാരെ കോടതി പിരിച്ചുവിട്ടു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധനഞ്ജയ് നികം, സിവില്‍ ജഡ്ജി ഇര്‍ഫാന്‍ ഷെയ്ഖ് എന്നിവര്‍ക്കെതിരേയാണ് അച്ചടക്കസമിതിയുടെ അന്വേഷണത്തെത്തുടര്‍ന്നുള്ള നടപടി. വെള്ളിയാഴ്ചയാണ് ഇവരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

സത്താറ ജില്ലാ സെഷന്‍സ് ജഡ്ജിയായ നികമിനെതിരേ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. നര്‍ക്കോട്ടിക്‌സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരമുള്ള കേസുകളുടെ വിചാരണ നടത്തിയിരുന്ന ഇര്‍ഫാന്‍ഷെയ്ഖ് അന്വേഷണത്തിനിടെ പിടിച്ചെടുത്ത മയക്കുമരുന്ന് വസ്തുക്കള്‍ ദുരുപയോഗംചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. ഷെയ്ഖിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയിലാണ്.

വഞ്ചനക്കേസില്‍ ജാമ്യം അനുവദിക്കാന്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് നികമിനെതിരേ അഴിമതിവിരുദ്ധ ബ്യൂറോ (എസിബി) കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. നിരപരാധിയാണെന്നും കേസില്‍ കുടുക്കിയതാണെന്നും കാട്ടി നികം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ജാമ്യം ലഭിച്ചില്ല.

Similar News