സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണ്ണവും നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വെച്ചു നല്‍കും; സ്‌പോണ്‍സരെ ലഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി

Update: 2025-10-26 12:33 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണ്ണവും നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വെച്ച് കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ഉടന്‍ തയാറാക്കാനായി കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും അറിയിച്ചു. 50 വീടുകള്‍ വെച്ചുകൊടുക്കാന്‍ സ്‌പോണ്‍സര്‍മാരായതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം, മീറ്റില്‍ റെക്കോഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രി വി. ശിവന്‍കുട്ടി താരത്തെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് പ്രഖ്യാപനം നടത്തിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. 2017ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 25.13 സെക്കന്‍ഡിന്റെ റെക്കോഡാണ് ഈ പ്ലസ് ടു വിദ്യാര്‍ഥിനി തിരുത്തിയെഴുതിയത്. 100 മീറ്റര്‍ ഓട്ടത്തിലും ദേവനന്ദ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. ഒരു മാസം മുമ്പ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും ശസ്ത്രക്രിയ മാറ്റിവെച്ച് കടുത്ത വേദന സഹിച്ച് മത്സരത്തില്‍ പങ്കെടുത്ത ദേവനന്ദ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.

ബാര്‍ബറായ പിതാവ് ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് വിജിതക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിനെ വീട് നിര്‍മിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ദേവനന്ദക്ക് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു

Similar News