ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല; വര്‍ക്കലയിലെ അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂരകൃത്യം; പരിശോധനകള്‍ പ്രഹസനമെന്ന് സൗമ്യയുടെ അമ്മ

Update: 2025-11-03 04:45 GMT

പാലക്കാട്: വര്‍ക്കലയില്‍ ട്രെയിനില്‍ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ടതിന് സമാനമായ ക്രൂരകൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സൗമ്യ കൊല്ലപ്പെട്ടപ്പോള്‍ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയില്‍ കമ്പാര്‍ട്ടുമെന്റുകളില്‍ പരിശോധനകള്‍ നടന്നു. സൗമ്യക്ക് സംഭവിച്ചത് വേറെ ആര്‍ക്കും സംഭവിക്കരുത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇപ്പോഴും ട്രെയിനില്‍ സുരക്ഷയില്ലെന്നും അവര്‍ പറഞ്ഞു.

ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും സുരക്ഷയില്ല. ആരും ട്രെയിനുകളില്‍ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ വെച്ചാണ് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ സുരേഷ് കുമാര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലായിരുന്നു സംഭവം ഉണ്ടായത്. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. പിന്നില്‍ നിന്നുമാണ് ചവിട്ടിയത്.

Similar News