വെള്ളറട എത്തുമ്പോൾ പണം നൽകാമെന്ന് പറഞ്ഞിട്ടും കേട്ടില്ല; ടിക്കറ്റ് തുക നൽകാൻ വൈകിയതിനെ തുടർന്ന് രാത്രി യുവതിയെ റോഡിൽ ഇറക്കിവിട്ട സംഭവം; കണ്ടക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം: ഗൂഗിൾ പേ വഴി ടിക്കറ്റ് തുക നൽകാൻ വൈകിയതിനെ തുടർന്ന് രോഗിയായ യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ടെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായ നെല്ലിമൂട് സ്വദേശി സി. അനിൽകുമാറിനെയാണ് കെഎസ്ആർടിസി അധികൃതർ ജോലിയിൽ നിന്ന് ഒഴിവാക്കിയത്. വെള്ളിയാഴ്ച രാത്രി വെള്ളറട കോട്ടയംവിളാകം സ്വദേശി എസ്. ദിവ്യക്കാണ് കെഎസ്ആർടിസി ബസിൽനിന്ന് ദുരനുഭവമുണ്ടായത്.
ദിവ്യയുടെ പരാതിപ്രകാരം, കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിൽ ജോലിചെയ്യുന്ന അവർ അസുഖബാധിതയായതിനാൽ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി വെള്ളറടയിലേക്ക് മടങ്ങുകയായിരുന്നു. പഴ്സ് കാണാത്തതിനെ തുടർന്ന് ഗൂഗിൾ പേ വഴി ടിക്കറ്റ് നിരക്ക് നൽകാൻ ശ്രമിച്ചെങ്കിലും മൊബൈൽ റേഞ്ച് കുറവായതിനാൽ സാധിച്ചില്ല. വെള്ളറടയിൽ എത്തുമ്പോൾ പണം നൽകാമെന്ന് പറഞ്ഞിട്ടും കണ്ടക്ടർ പരസ്യമായി അധിക്ഷേപിക്കുകയും രാത്രി 9.10ന് തോലടിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയുമായിരുന്നു. ഭർത്താവിനെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വീട്ടിൽ രണ്ടു ചെറിയ കുട്ടികളെ തനിച്ചാക്കി ബൈക്കിൽ വന്ന് ദിവ്യയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനിൽകുമാറിനെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.
അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അനിൽകുമാർ നിഷേധിച്ചു. സംഭവം നടന്നിട്ടില്ലെന്നും യുവതി താൻ സർവീസ് നടത്തിയ ബസിൽ കയറിയിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു. താൻ ഓടിച്ചിരുന്ന കളിയിക്കാവിള–വെള്ളറട റൂട്ടിലെ ബസ് സംഭവദിവസം കൂനമ്പനയിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്ന കെഎസ്ആർടിസിയുടെ നിലപാടാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.