ഇപ്പോള്‍ ലഭിച്ച 92.41 കോടി വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റിക്കറിങ് ഫണ്ട്; 17 കോടി രൂപയുടെ നോണ്‍-റിക്കറിങ് ഫണ്ട് ഇനിയും ലഭിക്കാനുണ്ട്; ഫണ്ട് കിട്ടിയെന്ന് മന്ത്രി ശിവന്‍കുട്ടിയും

Update: 2025-11-05 04:58 GMT

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ കാലതാമസത്തിന് ശേഷം സമഗ്ര ശിക്ഷാ കേരളത്തിനും സംസ്ഥാന സര്‍ക്കാരിനും വിദ്യാര്‍ഥികള്‍ക്കും അര്‍ഹതപ്പെട്ട കേന്ദ്ര ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആകെ 109 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതെന്നും, അതില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള 92.41 കോടി രൂപ ഇന്നലെ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ലഭിച്ച 92.41 കോടി വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റിക്കറിങ് ഫണ്ട് ആണ്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായുള്ള 17 കോടി രൂപയുടെ നോണ്‍-റിക്കറിങ് ഫണ്ട് ഇനിയും ലഭിക്കാനുണ്ട്. സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വര്‍ഷത്തെ വിഹിതവും ചേര്‍ത്താണ് ഈ തുക. 22023 - 24 ല്‍ 188.58 കോടി, 2024-25 ല്‍ 513.14 കോടി, 2025-26 ല്‍ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍, കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് കേന്ദ്രം ഉടന്‍ പാലിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം, 1 മുതല്‍ 5 വരെ ക്ലാസുകളില്‍ 10 കുട്ടികള്‍ക്ക് ഒരു സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററും, 5-ാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ 15 കുട്ടികള്‍ക്ക് ഒരു സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററും ആവശ്യമാണ്. കേരളത്തിലെ സാഹചര്യത്തില്‍, ഒരു കൂട്ടം സ്‌കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാര്‍ശ പ്രാവര്‍ത്തികമായാല്‍ 4000-ത്തിലധികം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയില്‍ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങള്‍ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അര്‍ഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ കേരളം ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News