തൃശൂരില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ശുചിമുറിയില്‍ പോകാന്‍ വാഹനം നിര്‍ത്തി; നിരവധി മോഷണക്കേസുകളിലെ പ്രതി പോലിസുകാരെ കബളിപ്പിച്ച് ചാടി പോയി
മോഷണ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽനിന്നും ചാടിപോയി
കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവ് പോലിസിനെ കബളിപ്പിച്ച് ജീപ്പില്‍ നിന്നും ചാടി പോയി. തൃശൂരില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ശുചിമുറിയില്‍ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനായി പോലിസ് ജീപ്പ് നിര്‍ത്തിയപ്പോഴാണ് പോലിസുകാരെ വെട്ടിച്ച് പ്രതി കടന്നു കളഞ്ഞത്. വയനാട്ടില്‍ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് വാഹനം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് (അപ്പു-33) ആണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
ബത്തേരി പൊലീസ് തൃശൂരില്‍ നിന്ന് പിടികൂടി വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കോഴിക്കോട് ചേവായൂരിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ജീപ്പ് നിര്‍ത്തിയ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതിക്കായി ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു. നിരവധി കവര്‍ച്ചാ കേസുകളിലും അക്രമക്കേസുകളിലും പ്രതിയാണ് തൃശൂര്‍ ചന്ദ്രാപിന്നി സ്വദേശിയായ സുഹാസ്.
ഈ മാസം നാലിന് രാത്രി പത്തു മണിയോടെ ബത്തേരി കല്ലൂരിന് സമീപം ദേശീയ പാത 766 ല്‍ കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സന്തോഷ്‌കുമാര്‍( 53), ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ജിനേഷ് (48) എന്നിവരെ ആക്രമിച്ച് വാഹനം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് സുഹാസ്. എട്ടുപേരാണ് ഈ കേസില്‍ പ്രതികളായിട്ടുള്ളത്.
ഈ വാഹനം കവര്‍ച്ച ചെയ്യാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് പുല്‍പള്ളി പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജന്‍(61) എന്നയാളെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ ഭാഗികമായി കുത്തിപ്പൊളിച്ച് കേടുപാടുകള്‍ വരുത്തി ഉപേക്ഷിച്ച നിലയില്‍ മുള്ളന്‍കൊല്ലി തറപ്പത്തുകവലയില്‍ സംസ്ഥാന അതിര്‍ത്തിക്കടുത്ത് അഞ്ചാം തീയതി പുലര്‍ച്ചെ കണ്ടെത്തുകയായിരുന്നു.കാറിന്റെ സീറ്റുകളും പിന്‍ഭാഗവും ഡാഷ് ബോഡുമെല്ലാം കുത്തിപ്പൊളിച്ച നിലയിലായിരുന്നു.
ഇതിലെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് രാജനെ പിടികൂടിയത്. കുഴല്‍പണ ഇടപാടുകളാണോ അതോ മറ്റൊരു കാറിനായി ക്വട്ടേഷനെടുത്ത് കാത്തു നിന്ന് ആ കാറാണെന്നു കരുതി ആക്രമിക്കുകയായിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് കേസില്‍ പിടികൂടിയ പ്രതി പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
