ശബരിമല തീര്‍ത്ഥാടനം: കറുപ്പ് ധരിച്ചെത്തിയ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

Update: 2025-11-12 16:51 GMT

തൃശൂര്‍: ശബരിമല തീര്‍ത്ഥാടനത്തിനുള്ള വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച വിദ്യാര്‍ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി.

എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നവംബര്‍ മൂന്ന് മുതല്‍ കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായും പഠനം വിലക്കിയതായും രക്ഷിതാക്കള്‍ പറയുന്നു.

കറുപ്പ് വസ്ത്രം സ്‌കൂള്‍ മാനുവലിന് വിരുദ്ധമായതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വിലക്കുള്ളതിനാല്‍ കുട്ടിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്നും ഉടന്‍ അനുകൂല തീരുമാനമുണ്ടാവണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

സംഭവത്തില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. സ്‌കൂള്‍ അധികൃതരുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടായില്ലെന്ന് ഹിന്ദു ഐക്യവേദി പറയുന്നു.

നേരത്തെ പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് വിഷയം ഹൈക്കോടതിയില്‍ എത്തുകയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാര്‍ദം നിലനില്‍ക്കട്ടെയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് രക്ഷിതാക്കള്‍ മാറ്റുകയും ചെയ്തിരുന്നു.

Similar News