ചികിത്സതേടി ആശുപത്രിയില്‍ കാത്തിരുന്നത് എട്ടു മണിക്കൂറിലധികം; മലയാളിയായ പ്രശാന്ത് ശ്രീകുമാര്‍ മരിച്ചത് ഹൃദയാഘാതം മൂലം: കാനഡയിലുണ്ടായ മരണത്തില്‍ നീതി തേടി കുടുംബം
കാനഡയിൽ ചികിത്സ കാത്തിരിക്കെ മരണം; നീതി തേടി ഭാര്യ
ടൊറന്റോ: ചികിത്സ കാത്തിരിക്കെ കാനഡയില്‍ മരിച്ച മലയാളിയായ കാനഡ പൗരന്‍ പ്രശാന്ത് ശ്രീകുമാറിന് നീതി തേടി ഭാര്യ നീഹാരിക. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ നടപടി വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബം. അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ ഭര്‍ത്താവിനോടു പെരുമാറിയ രീതിയില്‍ അനാസ്ഥയോ വംശീയതയോ ഉണ്ടോയെന്ന് സംശയിക്കുന്നതായി നീഹാരിക കനേഡിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചികിത്സയ്ക്കായി ആശുപത്രിയില്‍ എട്ട് മണിക്കൂറിലധികം കാത്തിരിക്കെയാണ് ഹൃദയാഘാതം മൂലം പ്രശാന്ത് മരിച്ചത്. വടക്കുപടിഞ്ഞാറന്‍ കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നണ്‍സ് ആശുപത്രിയിലാണ് മലയാളിയുടെ ജീവനെടുത്ത അനാസ്ഥയുണ്ടായത്. അടിയന്തിര ചികിത്സയ്ക്ക് എത്തിയിട്ടും എട്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വരികയും മരണം സംഭവിക്കുകയും ആയിരുന്നു.
'ഞങ്ങളെല്ലാം കാനഡയിലെ പൗരന്മാരാണ്. ഞങ്ങള്‍ ഇവിടെ ജോലി ചെയ്യുകയും വലിയ തുക നികുതിയായി അടയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രശാന്തിന് വൈദ്യസഹായം ആവശ്യമുള്ള ഒരേയൊരു ഘട്ടത്തില്‍ അത് ലഭിച്ചില്ല' നിഹാരിക പറഞ്ഞു.
ഇതോടെ മരണം സംഭവിക്കുക ആയിരുന്നു. മൂന്ന് കുട്ടികളുമായി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാതെ കുഴങ്ങുകയാണ് നീഹാരിക. ഇളയ കുട്ടിക്കു പരിചരണം ആവശ്യമുള്ളതിനാല്‍ പ്രശാന്ത് മാത്രമാണു ജോലിക്കു പോയിരുന്നത്.