ഓണ്‍ലൈന്‍ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്തു; ലുക്ക് ഔട്ട് നോട്ടീസില്‍ പ്രതി കുടുങ്ങി; കായണ്ണയിലെ ബാസിം നുജൂം അഴിക്കുള്ളില്‍

Update: 2025-12-16 17:02 GMT

കോഴിക്കോട്: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വാട്‌സാപ് വഴിയും മറ്റും ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന പ്രതി അറസ്റ്റില്‍. ഓണ്‍ലൈന്‍ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് കുടുങ്ങിയത്.

കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടിസ് പ്രകാരം നൂജുമിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് സംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് സ്വദേശിയായ വ്യക്തിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 20 ഇടപാടുകളിലൂടെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്യിച്ച് പണം തട്ടിയെടുത്തത്.

തട്ടിപ്പ് സംഘം ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപയും പൊലീസില്‍ പരാതി നല്‍കിയ വ്യക്തിയുടെ പേരിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച ശേഷം ചെക്ക് വഴി പിന്‍വലിച്ചു. ചെന്നൈയില്‍ റജിസ്റ്റര്‍ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ഇയാള്‍ പ്രതിയാണെന്നാണ് സൂചന. പ്രതിയെ 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Similar News