അന്വേഷണവുമായി സഹകരിക്കുന്നില്ല; ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയെന്നും പ്രോസിക്യൂഷന്‍; രാഹുലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
മാവേലിക്കര: റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനാണ് സാധ്യത. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ്. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുല്‍ അഴിക്കുള്ളിലായത്.
മൂന്നാമത്തെ ബലാത്സംഗ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഫോണിന്റെ ലോക്ക് മാറ്റാന്‍ വിസമ്മതിക്കുന്നതായും ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ബലാത്സംഗം, ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയടക്കം ഗുരുതര പരാതികളാണ് രാഹുലിനെതിരെയുള്ളത്. വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇ-മെയില്‍ വഴിയായിരുന്നു പരാതി. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് വിവരം. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം കേട്ടതോടെ മുഖ്യമന്ത്രി ഡി.ജി.പിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയതു മുതല്‍ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുല്‍ പാലക്കാട്ടെ കെ.പി.എം ഹോട്ടലില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയില്‍ എടുക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്തു. രാഹുലിന്റെ ഡ്രൈവറും സഹായിയും അടക്കം പുറത്തുപോയി എന്നുറപ്പാക്കിയതിനു ശേഷം അര്‍ധരാത്രി 12.15 ഓടെ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെത്തി. വാതിലില്‍ തട്ടിയെങ്കിലും വാതില്‍ തുറക്കാന്‍ തയാറായില്ല. പൊലീസാണെന്നും കസ്റ്റഡിയിലെടുക്കാനാണ് എത്തിയതെന്നും അറിയിച്ചതോടെ രാഹുല്‍ വാതില്‍ തുറന്നു.
12.30ഓടെ രാഹുലിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പത്തനംതിട്ടയിലേക്ക് രാഹുലിനെ മാറ്റി. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനക്കായി എത്തിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയര്‍ന്നത്.
