മദ്യലഹരിയില്‍ വാക്കേറ്റം; കത്തി മോഷ്ടിച്ചെന്ന് പറഞ്ഞ് മുഖത്തിടിച്ചു; 40കാരനെ ചെത്തുകത്തി കൊണ്ട് വെട്ടിക്കൊന്നു

Update: 2026-01-13 16:59 GMT

പാറശ്ശാല: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തില്‍ യുവാവ് കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ചു. വ്ളാത്താങ്കര സ്വദേശി കുളത്തൂര്‍ അരുവല്ലൂര്‍ ഊടുപോക്കിരി കുന്നന്‍വിള വീട്ടില്‍ മനോജ് (40) ആണ് മരിച്ചത്. വെട്ടേറ്റ മനോജ് രക്തം വാര്‍ന്ന് ഏറെ നേരം റോഡരികില്‍ കിടന്നെങ്കിലും പ്രദേശവാസികളാരും സഹായത്തിനായി എത്തിയില്ല. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അരുവല്ലൂരില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് പനകയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. പ്രകോപിതനായ ശശിധരന്‍ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിന്റെ കൈയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു.

മനോജ് നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പാറശ്ശാല പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലും ഇയാളുടെ പേരുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് സ്ഥലത്തെത്തി മനോജിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മനോജിന്റെ കത്തി ശശിധരന്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ നേരത്തെയും വഴക്കുകള്‍ പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശശിധരനെ കണ്ടെത്താന്‍ പൊഴിയൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Similar News