ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് കെണിയൊരുക്കി; യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമം: പതിനേഴുകാരിയടക്കം നാലു പേര്‍ അറസ്റ്റില്‍

ഹണിട്രാപ്പില്‍ കുരുക്കി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമം: പതിനേഴുകാരിയടക്കം നാലു പേര്‍ അറസ്റ്റില്‍

Update: 2026-01-24 02:26 GMT

ചക്കരക്കല്ല്: യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പതിനേഴുകാരിയടക്കം നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശികളായ പതിനേഴുകാരി, മൈമൂന (51), ഇബ്രാഹിം സജ്മല്‍ അര്‍ഷാദ് (28), എ.കെ. അബ്ദുല്‍ കലാം (52) എന്നിവരെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്.

മൈമൂനെ യുവാവിനെ ഫോണിലൂടെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയും ആളില്ലാത്ത വീട്ടിലേക്ക് വിളിച്ചു വരുത്തി നഗന്ഗഫോട്ടോകള്‍ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമിക്കുകയും ആയിരുന്നു. മൊബൈല്‍ഫോണ്‍ ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് സ്ത്രീയടങ്ങുന്ന സംഘം കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ചത്. യുവാവുമായി അടുപ്പം സ്ഥാപിച്ച സ്ത്രീ കഴിഞ്ഞദിവസം പരാതിക്കാരനോട് കാഞ്ഞങ്ങാട്ടേക്ക് വരാന്‍ പറഞ്ഞു. ഇപ്രകാരം യുവതി പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി.

ശേഷംയുവാവിനെ മുറിയില്‍പൂട്ടിയിട്ട ശേഷം മറ്റു കൂട്ടാളികളെ വിളിച്ചുവരുത്തി. യുവാവിനെ ഭീഷണിപ്പെടുത്തി. പല രീതിയിലും ഇയാളുടെ ഫോട്ടോയെടുപ്പിച്ചു. തുടര്‍ന്ന് ഇയാളോട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. കൈയില്‍ പണമില്ലെന്നും നാട്ടില്‍ എത്തിയാല്‍ തരാമെന്ന് പറഞ്ഞ് ഇയാള്‍ സംഘത്തെ ചക്കരക്കല്ലില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തെ പിടികൂടുന്നതിന് ഇന്‍സ്പെക്ടര്‍ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ അംബുജാക്ഷന്‍, രഞ്ജിത്ത്, എഎസ്‌ഐ സ്‌നേഹജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. ഷിജിന, സൂരജ്, നിസാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News