കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്: സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്‍പേ വന്‍ നിക്ഷേപവാഗ്ദാനം

കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്: സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്‍പേ വന്‍ നിക്ഷേപവാഗ്ദാനം

Update: 2026-01-31 12:14 GMT

തിരുവനന്തപുരം: കണ്ണൂര്‍ മട്ടന്നൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്‍പുതന്നെ ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്‌സിക്ക വന്‍നിക്ഷേപ വാഗ്ദാനവുമായി രംഗത്തെത്തിയത് പാര്‍ക്കിന്റെ ഭാവിവികസനത്തിന് സാധ്യത വര്‍ധിപ്പിച്ചു. ആഗോള സ്വര്‍ണവ്യവസായരംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള ഗോള്‍ഡ്‌സിക്ക ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി സ്ഥാപിക്കുന്നതിനായി ആയിരം ഏക്കര്‍ ഭൂമിയാണ് മട്ടന്നൂര്‍ പാര്‍ക്കില്‍ ആവശ്യപ്പെട്ടിടുള്ളത്. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒപ്പിട്ടു. വിവിധ ഘട്ടങ്ങളിലായി ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും നേരിട്ടും അല്ലാതെയും പത്തുലക്ഷത്തോളം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന പദ്ധതിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണ അയിരിന്റെ ശുദ്ധീകരണം മുതല്‍ ഡിസൈനിംഗും ആഭരണനിര്‍മാണവും വരെയുള്ള മുഴുവന്‍ തുടര്‍നടപടികളും ചെയ്യാനാകുംവിധത്തിലാണ് ഗോള്‍ഡ് സിറ്റി വിഭാവനം ചെയ്യുന്നത്.

മട്ടന്നൂരില്‍ നിലവില്‍ 128 ഏക്കറില്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറിയില്‍ നിലവില്‍ 16 സംരംഭങ്ങളാണുള്ളത്. ഇതിനു പുറമേ ലാന്‍ഡ് ബാങ്ക് രൂപീകരിക്കുന്നതിനായി മൂന്നു പാഴ്‌സലുകളായി 1054 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി 2018 കോടി രൂപ ചെലവഴിച്ച്, മട്ടന്നൂര്‍ ടൗണിനും വിമാനത്താവളത്തിനും മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി സ്ഥലം ഏറ്റെടുത്ത് വ്യവസായത്തിന് അടിസ്ഥാനസൗകര്യമൊരുക്കുന്നത്. ഒന്നാം ലാന്‍ഡ് പാഴ്‌സലായി വെള്ളപ്പറമ്പില്‍ പട്ടന്നൂര്‍, കീഴല്ലൂര്‍ വില്ലേജുകളിലായി 474 ഏക്കര്‍ ഭൂമി 842 കോടി രൂപയ്ക്ക് ഏറ്റെടുത്തുകഴിഞ്ഞു. ഇതിനോട് ചേര്‍ന്ന് പനയത്താംപറമ്പില്‍ അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂര്‍ വില്ലേജുകളിലായി മറ്റൊരു 500 ഏക്കര്‍ ഭൂമികൂടി രണ്ടാം പാഴ്‌സലായി ഏറ്റെടുക്കുന്നതിന് 1076 കോടി രൂപ റവന്യുവകുപ്പിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 170 ഏക്കര്‍ ഭൂമി ഇതിനോടകം ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവിടെ 50 ഏക്കര്‍ സ്ഥലത്ത് സയന്‍സ് ആന്‍ഡ് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.

കണ്ണൂര്‍ ലാന്‍ഡ് പാഴ്‌സലിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുംമുന്‍പുതന്നെ ഇവിടെ വലിയൊരു നിക്ഷേപത്തിന് വാഗ്ദാനമുണ്ടായത് കേരളത്തിന്റെ വ്യാവസായികാന്തരീക്ഷത്തോട് നിക്ഷേപകര്‍ പുലര്‍ത്തുന്ന വിശ്വാസത്തിന്റെ തെളിവാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കൂടുതല്‍ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായകമാകും. കണ്ണൂരില്‍ വ്യവസായ വികസന അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ കിന്‍ഫ്ര നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ്, അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എം.ഡി: പി. വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗോള്‍ഡ്‌സിക്ക എം.ഡി: എസ് തരൂജും കിന്‍ഫ്ര എം.ഡി: സന്തോഷ് കോശി തോമസും തിരുവനന്തപുരത്ത് പദ്ധതിയുടെ ധാരണാപത്രം കൈമാറി.

Tags:    

Similar News