ആര്‍ എസ് പി നേതാവ് നൗഷാദ് രാജിവെച്ചു; പ്രേമചന്ദ്രന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കുന്നു; വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തഴഞ്ഞുവെന്ന് ആരോപണം

Update: 2026-02-28 07:00 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ആര്‍എസ് പി. ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍ നൗഷാദ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ആര്‍എസ്പിയില്‍നിന്നു കൂടുതല്‍ രാജി ഉണ്ടാകുമെന്നും നൗഷാദ് പറഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തഴഞ്ഞ് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ താല്‍പ്പര്യപ്രകാരം ഒരു സമവായ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് നൗഷാദ് പറഞ്ഞു. മകനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രേമചന്ദ??ന് ദുര്‍വാശിയാണെന്നും നൗഷാദ് പറഞ്ഞു.

ആര്‍എസ്പി കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് നേതാക്കള്‍ രാജിക്കൊരുങ്ങുന്നത്. ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തു. എന്‍ കെ പ്രേമചന്ദ്രന്റെ മകനെ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന് ഷിബു ബേബി ജോണും എ എ അസീസും കടുത്ത നിലപാടെടുത്തു. ഒടുവില്‍ സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ രാജി ഭീഷണിയുടെ രൂപത്തില്‍ സ്വരം കടുപ്പിച്ചപ്പോള്‍ ഇരവിപുരത്ത് മകന്‍ കാര്‍ത്തിക്കിനെ സ്ഥാനാര്‍ഥിയാക്കാനുള്ള കരു നീക്കത്തില്‍ നിന്നും എന്‍ കെ പ്രേമചന്ദ്രന്‍ പിന്‍മാറുകയും ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ സ്ഥാനാര്‍ഥിയായി ഷിബു പ്രഖ്യാപിക്കുകയും ചെയ്തു.

എണ്ണം നോക്കി തീരുമാനിക്കുകയാണെങ്കില്‍ ഞാനങ്ങ് ഇറങ്ങിയേക്കാം എന്നാണ് ഷിബു ബേബിജോണ്‍ വെള്ളിയാഴ്ച കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റില്‍ പറഞ്ഞത്. ഇതോടെയാണ് പ്രേമചന്ദ്രന്‍ വിഭാഗം കാര്‍ത്തിക്കിന് വേണ്ടിയുള്ള പിടിവാശിയില്‍ നിന്നും അയഞ്ഞത്. സംസ്ഥാന സെക്രട്ടറിയറ്റില്‍ കാര്‍ത്തിക്കിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എം എസ് ഗോപകുമാറിന്റെ പേരും ഉയര്‍ന്നു വന്നു. രണ്ടുപേരും മാറിനില്‍ക്കട്ടെ എന്നു പറഞ്ഞാണ് വിഷ്ണു മോഹന്റെ പേര് ഷിബു പ്രഖ്യാപിച്ചത്.

Similar News