മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലി തർക്കം; അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കൊല്ലം: കരിക്കോടിൽ തർക്കത്തിനിടെ ജ്യേഷ്ഠനെ കുത്തിക്കൊന്ന കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനിൽ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ഒളിവിലാണ്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് മരിച്ച ലിഞ്ചുവെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം. മദ്യപിച്ചെത്തിയ സഹോദരങ്ങൾ തമ്മിൽ വീടിനുമുന്നിൽവെച്ച് വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യിൽ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് കിളികൊല്ലൂർ പോലീസ് പറയുന്നത്. മദ്യപിച്ചെത്തുന്ന സഹോദരങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം.
സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴിൽ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലി ലഭിച്ചു. ഇതിൽ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മേരിക്കുട്ടിയാണ് അമ്മ.