ഡാം വാച്ചർ തിരികെ പറഞ്ഞു വിട്ടിട്ടും കൂട്ടുകാരുമായി വീണ്ടുമെത്തി; ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ പഞ്ചായത്ത് മെമ്പറിനും സുഹൃത്തിനും ദാരുണാന്ത്യം; ഞെട്ടലിൽ നാട്ടുകാർ!
ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാൻ വേണ്ടി ഇറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ മുതൽ ഫയർ ഫോഴ്സും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം ഒടുവിൽ കണ്ടെത്തിയത്.
ആനയിറങ്കൽ ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടോടെയാണ് ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളുമായി എത്തിയത്. പക്ഷെ ഡാം വാച്ചർ ഇവരെ കുളിക്കാൻ അനുവിദിക്കാതെ മടക്കി അയച്ചു. തുടർന്ന് ഒപ്പം ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമിൽ എത്തുകയായിരുന്നു. ഇക്കാര്യം ഡാം വാച്ചറോ സുഹൃത്തുക്കളോ അറിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ശേഷം, ഇന്ന് രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. ജയ്‌സൻ്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ ഡാമിൽ അപകടത്തിൽപെട്ടെന്ന് സംശയം ഉയർന്നത്.
പിന്നാലെ ഇവിടെ ഡാമിന് സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമിൽ അകപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയായിരിന്നു തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെ വനം വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.