ക്രഷർ യൂണിറ്റിന്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യം ശക്തം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിസിഎസ്; കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു
കോട്ടയം: അയർക്കുന്നത്ത് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിന്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിസിഎസ് കോട്ടയം ജില്ലാ കമ്മിറ്റി. കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും സംഘടിപ്പിച്ചിരിക്കുകയാണ് സംഘടന. ഡിസിഎസ് സംസ്ഥാന പ്രസിഡന്റ പൊയ്കയിൽ പ്രസന്നകുമാർ ഉദ്ഘാടനം നിർവഹിക്കുന്ന ധർണയുടെ അധ്യക്ഷൻ ഡിസിഎസ് വർക്കിങ് പ്രസിഡന്റ ഷിബു പാറക്കടവനാണ്. മെയ് 26നാണ് മാർച്ചും, ധർണയും സംഘടിപ്പിച്ചിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിട്ടുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.
ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ സംഘടന തീരുമാനിച്ചിരിക്കുന്നത്. 4 കുടുംബങ്ങളാണ് ക്രഷർ യൂണിറ്റിന് സമീപത്തായി താമസിക്കുന്നത്. ചുറ്റ് മതിൽ പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റ് സമീപവാസികളായ ജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായാണ് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശപ്രകാരം ക്രഷറിന്റെ 150 മീറ്റർ ചുറ്റളവിൽ വീടുക പാടില്ലെന്നാണ് നിയമം. എന്നാൽ 100 മീറ്റർ ചുറ്റളവിൽ 3 വീടുകളും, 150 മീറ്റർ ചുറ്റളവിൽ ഒരു വീടുമുണ്ട്.
വില്ലേജ് ഓഫീസിൽ നിന്നും അനുമതിയില്ലാതെയാണ് ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ചുറ്റുമുള്ള വീടുകളിൽ നിന്നും വ്യാജമായ ദൂരം കാണിച്ചാണ് സൈറ്റ് പ്ലാൻ മലിനീകരണ നിയന്ത്രണ ബോർഡിൽ സമർപ്പിക്കുന്നത്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ക്രഷർ യൂണിറ്റിൽ നിന്നുള്ള പൊടി സമീപവാസികൾക്ക് ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾ ബാധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. കാറ്റുള്ള ദിവസങ്ങളിൽ പൊടി 1 കിലോമീറ്റർ വരെ വ്യാപിക്കുന്നതായും നാട്ടുകാർ പറയുന്നു. പൊടി തടയുന്നതിനായി ഒരു സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുമില്ല.
ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നിയമാനുസൃതമല്ലെന്ന് കാട്ടി അധികാരികൾക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആരോപണവുമുണ്ട്. ക്രഷറിൽ നിന്നുള്ള ശബ്ദവും സമീപവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ അടുത്തിടെ ഒരു പുതിയ സംഭരണ ടാങ്ക് നിർമ്മിച്ചതായും പരാതിയിൽ പറയുന്നു. ക്രഷർ യൂണിറ്റിലേക്ക് ഹെവി വാഹനങ്ങൾ ലോഡുമായി സർവീസ് നടത്തുന്നതിനാൽ റോഡും ദുഷ്‌കരമായ അവസ്ഥയിലായെന്നാണ് നാട്ടുകാരുടെ ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരി മെറ്റൽ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതെന്നാണ് സമീപവാസികൾ ആരോപിക്കുന്നത്.