ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; വീട്ടില്‍ അതിക്രമിച്ചു കയറി; പല തവണ ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയില്‍ കോന്നിയില്‍ പ്രതി പിടിയില്‍

പല തവണ ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയില്‍ കോന്നിയില്‍ പ്രതി പിടിയില്‍

Update: 2025-06-10 04:02 GMT

കോന്നി: വീട്ടമ്മയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചകയറി പലതവണ ബലാല്‍സംഗത്തിന് ഇരയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പയ്യനാമണ്‍ മച്ചക്കാട് മുരുപ്പേല്‍ വീട്ടില്‍ രമേശ് (42) ആണ് പിടിയിലായത്. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ജൂണ്‍ നാലിന് ഇടയിലുമുള്ള കാലയളവിലാണ് സംഭവം. മാര്‍ച്ച് ഒന്നിന് വൈകിട്ട് ഏഴോടെ വീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിലൂടെ എത്തി കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ പ്രതി,തുടര്‍ന്ന് മാര്‍ച്ചിലെ ഒരു ബുധനാഴ്ച രാവിലെ 10ന് അടുക്കള ജോലിയില്‍ വ്യാപൃതയായിരുന്ന ഇവരെ, അതിക്രമിച്ചു കയറിയ ബലാല്‍ക്കാരമായി ലൈംഗിക പീഡനത്തിന് വിധേയക്കുകയായിരുന്നു.

എതിര്‍ത്ത് യുവതി ബഹളം വച്ചപ്പോള്‍ ഇവരെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഈ മാസം നാലിന് ഉച്ചയോടെ വീണ്ടും വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ ബലാത്സംഗം ചെയ്യുകയും, എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

പിറ്റേന്ന് കോന്നി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എസ് ഐ വിമല്‍ രംഗനാഥാണ് കേസെടുത്തത്.

പ്രാഥമിക നടപടികള്‍ക്ക് ശേഷം പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട്, കോന്നി പോലീസ് സ്റ്റേഷന്റെ അധിക ചുമതലയുള്ള കൂടല്‍ എസ് എച്ച് ഓ സി എല്‍ സുധീര്‍ കേസ് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മാമൂട് നിന്നും 8 ന് ഉച്ചക്ക് ശേഷം കസ്റ്റഡിയിലെടുത്തു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് സി പി ഓ മുജീബ്, സി പി ഓമാരായ സുജിത്, രതീഷ്, മഹേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News