85 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; മർദ്ദിച്ച് അവശയാക്കി വഴിയിൽ ഉപേക്ഷിച്ചു; തലയിലും മുഖത്തും ഗുരുതര പരിക്ക്; പിടിയിലായത് 20കാരൻ
തിരുവനന്തപുരം: 85 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ 20 വയസുകാരൻ അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശിയായ അഖിനെയാണ് (20) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ക്രൂരമായി മർദിച്ച് അവശനിലയിലാക്കുകയും ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്തുനിന്നാണ് തലയിലും മുഖത്തും ഗുരുതരമായ പരിക്കുകളോടെ നാട്ടുകാർ വയോധികയെ കണ്ടെത്തിയത്.
നാട്ടുകാർ ചേർന്ന് ഇവരെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.