സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും; കാലാവസ്ഥ നോക്കിയ ശേഷം ആവശ്യമെങ്കില്‍ മാറ്റമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും

Update: 2025-05-31 10:24 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തില്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഹൈസ്‌കൂള്‍ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അദ്ധ്യാപക സംഘടനകള്‍ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു.ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അദ്ധ്യാപക സംഘടനകളാണ്.

പിന്നാലെ കോടതിയുടെ നിര്‍ദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞതനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധികസമയം കൂട്ടിച്ചേര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സ്‌കൂളില്‍ എല്‍പിയും യുപിയും ഹൈസ്‌കൂളും ഒരുമിച്ചുള്ളതിനാല്‍ പ്രായോഗികമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം. റിപ്പോര്‍ട്ട് നല്‍കിയവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പുതിയ അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അരമണിക്കൂര്‍ പ്രവൃത്തി സമയം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക.ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം ഏഴ് ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങള്‍. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം രണ്ട് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.

Tags:    

Similar News