യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി വിജനമായ സ്ഥലത്തേക്ക് കൊണ്ട് പോയി; പിന്നാലെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കാസർകോട് സൈനികൻ അറസ്റ്റിൽ
കാസർകോട്: യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സൈനികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സംഭവം നടന്നത് മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിലായതിനാൽ അങ്ങോട്ടേക്ക് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ചട്ടഞ്ചാലിൽ വെച്ച് പ്രതി നിർബന്ധിച്ച് ബസിൽ നിന്നിറക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ കയറ്റി പൊയ്നാച്ചിയിലെ വിജനമായ ക്വാറിക്ക് സമീപത്തെത്തിച്ച് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവതി അവിടെനിന്ന് രക്ഷപ്പെട്ട് രക്ഷിതാക്കളെ വിവരമറിയിച്ച ശേഷം ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി അനീഷ് യുവതിയെ ഇൻസ്റ്റഗ്രാം വഴി നിരന്തരമായി ശല്യം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. അനീഷും യുവതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും ബന്ധം വഷളായതിനെ തുടർന്നാണ് ആക്രമണശ്രമമെന്നും പോലീസ് വ്യക്തമാക്കി.