കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടര്‍ന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു; യുഡിഎഫിലേക്ക് എന്ന പ്രചരണം തള്ളി അഡ്വ സുരേഷ് കുറുപ്പ്

Update: 2025-07-31 07:11 GMT

തിരുവനന്തപുരം: യുഡിഎഫിലേക്കെന്ന പ്രചരണം തള്ളി സിപിഎം നേതാവ് അഡ്വ.കെ സുരേഷ് കുറുപ്പ്. 1972ല്‍ സിപിഎം അംഗമായത് മുതല്‍ ഇന്നുവരെയും പാര്‍ടിയുടെ രാഷ്ട്രീയ നിലപാടുകളോട് തനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു.

രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന താന്‍. തെരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ തനിക്ക് പ്രധാനമല്ല. സിപിഐ എം തന്റെ രാഷ്ട്രീയജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണെന്നും സുരേഷ് കുറുപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ന്യൂസ് 18 ചാനല്‍ ഉള്‍പ്പെടെ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സുരേഷ് കുറുപ്പ് മത്സരിക്കുമെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതോടെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മറുപടി നല്‍കിയിരിക്കുന്നത്.

അഡ്വ.കെ സുരേഷ് കുറുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടര്‍ന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഏറ്റുമാനൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. ഞാന്‍ 1972 ല്‍ സിപിഐ (എം) ല്‍ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാര്‍ട്ടി എന്റെ രാഷ്ട്രീയജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്. ഞാന്‍ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എന്റെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങള്‍ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്‌നേഹിക്കുന്ന മിത്രങ്ങളേയും എന്നില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാല്‍ എന്നോട് ശത്രുഭാവേന പ്രവര്‍ത്തിക്കുന്നവരേയും അറിയിക്കട്ടെ.

Similar News