എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2024-10-01 12:40 GMT

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണം മുടങ്ങിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. വീഴ്ച ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസി. എഞ്ചിനീയർക്കുമെതിരെയാണ് സസ്പെൻഷൻ നടപടി. അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെയും നടപടി സ്വീകരിക്കും. മൂന്ന് മണിക്കൂറിലേറെ നേരമാണ് ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടത്. പ്രതിഷേധത്തിനൊടുവിലായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സംഭവത്തിൽ ഇടപെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇവർക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടിക്ക് ഉത്തരവിട്ടു. മന്ത്രിയാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ചീഫ് എഞ്ചിനീയർക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയാണ് എസ്.എ.ടി. എന്നിട്ടും ഗുരുതര അനാസ്ഥ ഉണ്ടായത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. മൂന്ന് മണിക്കൂറിലേറെ നേരമാണ് കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിൽ കഴിഞ്ഞത്. ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിലായിരുന്നു രോഗികളെ പരിശോധിച്ചത്.

മണിക്കൂറുകളോളം വൈദ്യുതി വരാതായതോടെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ശേഷം പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ആശുപത്രിയിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട് എന്നാൽ ഇത് മുന്നിൽ കണ്ട വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിക്കാത്തതിനാലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News