കാന്തം ഉപയോഗിച്ച് ഭണ്ഡാരങ്ങളില്‍ നിന്നും പണം കവർന്നു; മോഷണത്തിനിടെ ഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തില്‍ വീണു; കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലമില്ല; വിനയായത് അതിബുദ്ധി
എറണാകുളം: വാഴക്കുളത്ത് മോഷണ ശ്രമത്തിനിടെ അബദ്ധത്തിൽ ഭണ്ഡാരത്തില്‍ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. ബുധനാഴ്ച്ച പുലർച്ചെ ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് മോഷണ ശ്രമം നടന്നത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുടവൂര്‍ വെട്ടിക്കാക്കുടിയില്‍ മുരളി (46) ആണ് പിടിയിലായത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് പള്ളിയിൽ മോഷണ ശ്രമം നടന്നത്. ഭണ്ഡാരത്തില്‍നിന്ന് പണം കവരാനായി എത്തിയതാണ് മോഷ്ടാവ്. കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പ്രതി പണം കവര്‍ന്നു. മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണു.
ഫോണെടുക്കാന്‍ മറ്റുവഴിയില്ലാതായതോടെ കള്ളൻ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമം തുടങ്ങി. ഈ ശബ്ദം കേട്ട് സമീപവാസികള്‍ ഉണരുകയും മോഷ്ടാവിനെ കൈയോടെ പിടികൂടുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.