'മഴക്കെടുതിയിൽ വലഞ്ഞ് കേരളം..'; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ; അഭിമുഖങ്ങൾക്കും പരീക്ഷകൾക്കും മാറ്റമില്ലെന്നും അറിയിപ്പ്!
തൃശൂർ: തൃശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പ് ഉണ്ട്.
അതിനിടെ, ശക്തമായ മഴയിൽ പുന്നയൂര്‍ക്കുളത്തെ പുന്നയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അവിയൂര്‍ പനന്തറ എസ് സി കോളനിയില്‍ 40 ഓളം വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനോ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാനോ പഞ്ചായത്ത് തയാറായിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകണമെങ്കില്‍ പത്ത് കിലോമീറ്റര്‍ അപ്പുറത്തുള്ള കടപ്പുറം പഞ്ചായത്തിലെ സര്‍ക്കാര്‍ ക്യാമ്പിലേക്ക് പോയിക്കൊള്ളാന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായും ദുരിതബാധിതര്‍ ആരോപിക്കുന്നു.
കിടപ്പ് രോഗികളും കുട്ടികളും കന്നുകാലികളും അടക്കം ഇത്രയും ദൂരത്തേക്ക് പേകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. പഞ്ചായത്തില്‍ തന്നെ നിരവധി സ്‌കൂളുകളും ഹാളുകളും സൗകര്യങ്ങളും ഉള്ളപ്പോള്‍ അവിടെയൊന്നും ക്യാമ്പ് ഒരുക്കാതെ തങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കോളനി നിവാസികള്‍ ആരോപണം ഉയർത്തുന്നു.