ഉദ്ഘാടകൻ വൈബായി മാറി വെള്ളമുണ്ട വൈബ്സ്; സദസ്സിന് നവ്യാനുഭവമായി വിദേശ കലാകാരന്മാർ നേതൃത്വം നൽകിയ സംഗീതവിരുന്ന്
കൽപ്പറ്റ: ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി സംഘടിപ്പിച്ച 'വെള്ളമുണ്ട വൈബ്സ്' ആദരായന ആസ്വാദന പരിപാടിയുടെ ഉദ്ഘാടനം വേറിട്ടതായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും അവരുടെ പേരും ഫോൺ നമ്പറും പേപ്പറിൽ എഴുതി സദസ്സിൽ നേരത്തെ ക്രമീകരിച്ച ബോക്സിൽ നിക്ഷേപിച്ചു.
അധ്യക്ഷ പ്രസംഗത്തിനുശേഷം ബോക്സിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത സദസ്സിലെ ഉദയകുമാർമധു എന്ന നാട്ടിൻപുറത്തെ സാധാരണക്കാരനായ നാടകപ്രവർത്തകൻ വെള്ളമുണ്ട വൈബ്സിന്റെ ഉദ്ഘാടകനായി മാറിയത്. സദസ്സും വേദിയും കൗതുകത്തോടെ കാത്തിരുന്ന ഉദ്ഘാടകൻ സ്റ്റേജിൽ കയറി മെഴുകുതിരി കൊളുത്തി പ്രസംഗം നടത്തി ഉദ്ഘാടനം നിർവഹിച്ച് ചടങ്ങ് വേറിട്ടതും ഗംഭീരവുമാക്കി.
വെള്ളമുണ്ടയുടെ പേരും പെരുമയും ഭംഗിയും ആഘോഷിക്കുന്ന ചടങ്ങിൽ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ നൂറിലധികം വരുന്ന ചെണ്ട/തുടി കലാകാരന്മാരെയും പാരമ്പര്യ തെയ്യം കലാകാരൻമാരെയും പാട്ട്, അഭിനയം, അനുകരണം തുടങ്ങിയ മറ്റ് പ്രതിഭകളെയും ഗ്രാമാദരപത്രം നൽകി അനുമോദിച്ചു. പ്രശസ്ത സൗണ്ട് ഹീലർ ഡോ.ശ്യാംറോക്ക് മുഖ്യാതിഥിയായി പങ്കെടുത്ത എക്സ്ക്ലൂസിവ് ഡ്രം ഇവന്റ് സദസ്സും കരഘോഷത്തോടെ ഏറ്റെടുത്തു. അക്ഷരാർത്ഥത്തിൽ വെള്ളമുണ്ടയിലെ കലാകാരന്മാരുടെ മഹാസംഗമവേദിയായി മാറി വെള്ളമുണ്ട വൈബ്സ്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, സി.കെ ഉസ്മാൻ ഹാജി, കെ. കെ ചന്ദ്രശേഖരൻ, ഷാജൻ ജോസ്, പി.എ ജലീൽ,എം ശശി, വി.കെ ശ്രീധരൻ,മിഥുൻ മുണ്ടക്കൽ,കെ. എൻ വിജിത്ത്, ഷമീം വെട്ടൻ, ഡോ.ഗോവിന്ദരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ആഫ്രിക്കൻ കലാകാരനും ഘാന തിയേറ്റേഴ്സ് ഡയറക്ടറുമായ അൽഫോൺസ് അഹമന്യുവും ചൈനീസ് നൃത്തകലാകാരൻ മനോസും നേതൃത്വം നൽകിയ സംഗീതവിരുന്നും സദസ്സിന് നവ്യാനുഭവമായി. ഏഴുപതിറ്റാണ്ടായി വെള്ളമുണ്ട ഡിവിഷനിൽ പാരമ്പര്യ ചെണ്ടവാദ്യകലാകാരനായി നിറഞ്ഞു നിൽക്കുന്ന എം. കെ ബാലൻ പണിക്കരെ ചടങ്ങിൽ ഡിവിഷന്റെ ആദരായനപട്ടം നൽകി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സവിശേഷമായി ആദരിച്ചു.