യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം; പിന്നിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്; സംഭവം കോഴിക്കോട്
കോഴിക്കോട്: ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. വയനാട് മേപ്പാടി സ്വദേശിനിയായ പ്രിയ (27) ആണ് കോഴിക്കോട് കൈവേലിയിലെ ഭർത്തൃഗൃഹത്തിൽ മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് പ്രിയയെ വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ഉടൻതന്നെ ബന്ധുക്കൾ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് വർഷം മുൻപാണ് പ്രിയയും ഭർത്താവ് വിജിത്തും വിവാഹിതരായത്. ഇവർക്ക് ഭൂവിചന്ദ്ര എന്ന മകളുണ്ട്.
സംഭവമറിഞ്ഞെത്തിയ കുറ്റ്യാടി പോലീസ്, വടകര തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പ്രിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.