കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് അപകടം; പശ്ചിമബംഗാള്‍ സ്വദേശിയായ 30കാരന്‍ മരിച്ചു

Update: 2025-06-29 09:35 GMT

കോഴിക്കോട്: നെല്ലിക്കോട്ട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി എലാഞ്ചല്‍ (30) ആണ് മരിച്ചത്. ഫ്ളാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഞായറാഴ്ച 11 മണിയോടെയായിരുന്നു അപകടം.

രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മണ്ണിനടയില്‍പ്പെട്ട തൊഴിലാളിയെ കണ്ടെത്തിയത്. ജെസിബി അടക്കമുള്ളവ സ്ഥലത്തെത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മണ്ണിനും കല്ലിനും ഇടയില്‍പ്പെട്ട് കിടന്ന തൊഴിലാളിയെ പുറത്തെടുക്കാനായത്. അപകടം നടന്ന സമയത്ത് സ്ഥലത്ത് മൂന്ന് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാളാണ് മണ്ണിനടിയില്‍പ്പെട്ടത്.

നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിയുന്നത് വെല്ലുവിളിയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാരിലൊരാള്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലൊന്നും സ്വീകരിക്കാതെയാണ് നിര്‍മാണപ്രവൃത്തി നടത്തിവന്നിരുന്നതെന്നും ആരോപണമുണ്ട്.

അനധികൃതമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞ് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ സ്ഥലത്തെത്തി. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. അഗ്‌നിരക്ഷാസേനയുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Tags:    

Similar News