'ഇറാന്റെ ആക്രമണത്തില്‍ ആകെ തകര്‍ന്ന് തരിപ്പണമായ ഇസ്രായേല്‍ ലോകത്തോട് തെണ്ടുന്നു; പാപ്പരായ രാജ്യം നികുതി കുത്തനെ കൂട്ടുന്നു; യഹൂദ കമ്പനികള്‍ക്ക് സെസ് ചുമത്തി പിഴിയുന്നു'; കേരളത്തിലെ ഇസ്ലാമോ ലെഫ്റ്റ് വ്യാപകമായി പ്രചരിപ്പിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമെന്ത്?
തകര്‍ന്ന് തരിപ്പണമായ ഇസ്രായേല്‍ ലോകത്തോട് തെണ്ടുന്നു;
ഇസ്രയേല്‍ കക്ഷിയായ എന്ത് സംഭവം ഉണ്ടായാലും കേരളത്തില്‍ വല്ലാത്ത വ്യാജ വാര്‍ത്തകളുടെ ബഹളമാണ്. അതില്‍ എറ്റവും ഒടുവിലത്തേതാണ് ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായ ഇസ്രയേല്‍ ലോകത്തോടു തെണ്ടുന്നു എന്ന രീതിയിലുളള പ്രചാരണം. ഒന്നാമതായി ഇറാന്റെ ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിച്ച അത്രപോലും വന്നില്ല എന്നാണ് വസ്തുത. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ തന്നെ അവര്‍ തിരിച്ചടിയും പ്രതീക്ഷിച്ചിരുന്നു. തുടര്‍ച്ചയായി ആയിരം മിസൈലുകള്‍ വന്നാല്‍ രണ്ടെണ്ണം, വലയം ഭേദിച്ച് രാജ്യത്ത് പതിക്കും എന്നുതന്നെയാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ തങ്ങളുടെ കണക്കുകൂട്ടലുകളേക്കാള്‍ കുറഞ്ഞ പതന നിരക്കും, മരണ നിരക്കുമാണ് ഇസ്രയേലില്‍ ഉണ്ടായത് എന്നാണ് ഐഡിഎഫിന്റെ വിലയിരുത്തല്‍ എന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
ചെലവ് ഇസ്രയേലിന്റെ ഒരു ശതമാനം
ഈ യുദ്ധത്തില്‍ കോടികളുടെ നഷ്ടം ഉണ്ടാവുമെന്നും ഇസ്രയേലിന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ ഈ കളിക്ക് നിന്നത്. ഇപ്പോള്‍ ഇറാെന ആക്രമിച്ചില്ലെങ്കില്‍ ഈ കഥപറയാന്‍ അടുത്ത തലമുറ ഉണ്ടാവില്ലെന്ന് ബഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും നന്നായി അറിയാം. 300 കോടി ഡോളറിന്റെ നഷ്ടമാണ് ഇറാന്‍ ആക്രമണം വഴി ഇസ്രയേലിന് ഉണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കുള്ള ചെലവും പ്രാദേശിക ബിസിനസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ചെലവുകളും അടക്കമാണ് ഈ തുക. ഇറാന്‍ ആക്രമണത്തില്‍ 9000 ത്തിലധികം പേരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നതായി ഇസ്രയേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാന്റെ ആക്രമണത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മൊത്തം യുദ്ധ ചെലവ് 12 ബില്യണ്‍ ഡോളര്‍ വരെയാകുമെന്നാണ് ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസാലെല്‍ സ്മോട്രിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തലില്‍ ബിസിനസുകള്‍ക്ക് നല്‍കപ്പെടുന്ന നഷ്ടപരിഹാരം ഏകദേശം 500 കോടി ഷെക്കലാണ്. 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ സമ്പദ്വ്യവസ്ഥ സ്തംഭിച്ചിരുന്നു. അതേസമയം ഇസ്രയേല്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അമിര്‍ യറോണ്‍ വിലയിരുത്തുന്നത് 600 കോടി ഡോളറിന്റെ ചെലവാണ്. പക്ഷേ അപ്പോഴും ഓര്‍ക്കണം, ഇറാനുമായുള്ള സംഘര്‍ഷത്തിനുള്ള ചെലവ് ഇസ്രയേല്‍ സമ്പദ്വ്യവസ്ഥയുടെ ഒരു ശതമാനംവരെ മാത്രമാണ്. ഇതുകൊണ്ട് എന്നും തകര്‍ന്നുപോകുന്ന രാജ്യമല്ല ഇസ്രയേല്‍.
യുദ്ധഫണ്ട് പിച്ച തെണ്ടലാവുമ്പോള്‍
യുദ്ധാനന്തരം ഇസ്രായേല്‍ ഫണ്ട് നല്‍കുന്നതിന് ആഹ്വാനം നല്‍കിയിട്ടുണ്ട് എന്നത് സത്യമാണ്. അത് ഒരു പുതിയ കാര്യമല്ല. മുമ്പും ഓരോ യുദ്ധങ്ങളുടെ സമയത്തും യഹൂദര്‍ ഇങ്ങനെ തുക സമാഹരിച്ചിട്ടുണ്ട്. യുദ്ധഫണ്ട് എന്നത് ഏകദേശം 60 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമാണ്. ഓരോ ഭീകരാക്രമണത്തിനും ശേഷം 'സോളിഡാരിറ്റി ഫണ്ടുകള്‍', അടിയന്തര സഹായ കാമ്പെയ്‌നുകള്‍, ഡയസ്‌പോറ മാരത്തണുകള്‍ മുതലായവയിലൂടെ പണം ശേഖരിക്കുകയും അതില്‍ നിന്നുള്ള ഭാഗം നഷ്ടപരിഹാര ഫണ്ടിലേക്ക് തിരിച്ചുവിടുകയുമാണ് ഇസ്രയേലിന്റെ രീതി. ഇത് നിയന്ത്രിക്കുന്നത് ധനകാര്യ മാനേജ്മെന്റ് സംവിധാനങ്ങള്‍ ആണ്. 2023-2024 ഗാസ യുദ്ധത്തിനുശേഷം 25,000-30,000 പേര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ ലഭിച്ചു. ഇതിലുപരി വീടുകളുടെ പുനര്‍നിര്‍മാണം, ബിസിനസ്സുകളുടെ നഷ്ടപരിഹാരം എന്നിവയ്ക്കായി പ്രത്യേക വകുപ്പുകള്‍ വഴിയും പണം വിതരണം ചെയ്തു.
ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളില്‍ യുദ്ധസാധ്യതയുള്ള മേഖലകളില്‍, അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്ന യുദ്ധ അപകട ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്. അതിനോടൊപ്പം 'നഷ്ടപരിഹാര ഫണ്ടും ഏതാണ്ട് അറുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. അല്ലാതെ കേരളത്തിലെ ഇസ്ലാമോ-ലെഫ്റ്റ് പറയുന്നതുപോലെ ഇത് തെണ്ടിപ്പിരിവോ, പാട്ടപ്പിരിവോ അല്ല.
കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകളും, (സമൂഹിക സുരക്ഷാ ഫണ്ടുകള്‍) ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന ലോക വ്യാപകമായ തീരുവകള്‍, സെസുകള്‍ എന്നിവ ഇസ്രയേല്‍ ഈ ഫണ്ടിന് ഉപയോഗിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ പെട്രോള്‍ സെസ് കൊണ്ട്, ഉത്പന്നങ്ങള്‍ക്ക് പെന്‍ഷന്‍ അടക്കം ഉള്ള സാമൂഹിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന് സമാനമായ രീതി തന്നെയാണിത്. കൂടാതെ, ലോകത്ത് പ്രവര്‍ത്തിക്കുന്ന യഹൂദ കൂട്ടായ്മകള്‍, യു എസ്, യൂറോപ്യന്‍ കമ്പനികള്‍, യഹൂദ ഉടമസ്ഥതയിലുള്ളതും, ഷെയര്‍ ഉള്ളതുമായ കമ്പനികള്‍, വിവിധ സര്‍ക്കാരുകള്‍, സൗഹൃദ ബിസിനസ് രാജ്യങ്ങള്‍ എന്നിവയും ഇതിനായി സംഭാവന ചെയ്യുന്നു. ഇത്തരം ഫണ്ട് സ്വരൂപിച്ച് കൈകാര്യം ചെയ്യുന്ന ഏക രാജ്യമല്ല ഇസ്രായേല്‍. ജര്‍മ്മനിയും ബ്രിട്ടനും, ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ അടിയന്തിരഘട്ടങ്ങളില്‍ ഇങ്ങനെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. മാത്രമല്ല ഇറാനും, ഹമാസുമൊക്കെ ലോകമെമ്പാടുനിന്നും സാമ്പത്തിക സഹായം കിട്ടിക്കൊണ്ടാണ്. അപ്പോഴൊന്നും അത് പിച്ചതെണ്ടലായി മാറുന്നില്ല.